കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട ദിവസമാണ് ഇന്നെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ. ഇടത് സർക്കാരിന്റെ ആസൂത്രിത നീക്കത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് കണ്ണൂർ സർവകലാശാല വിസിയെ പുറത്താക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവെന്നും ആൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായുള്ള ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ആനിന്റെ പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ടുന്ന ദിവസമാണ് ഇന്ന് ... കാരണം ഉന്നതവിദ്യാഭ്യാസത്തിന്റെ ശവപ്പറമ്പാക്കി കേരളത്തെ മാറ്റാനുള്ള ഇടത് സർക്കാരിന്റെ ആസൂത്രിത നീക്കത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് കണ്ണൂർ സർവകലാശാല വി സിയെ പുറത്താക്കിക്കൊണ്ടുള്ള ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ് .
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം പിയുമായ KK രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് യൂണിവേഴ്സിറ്റി നിയമനം തരപ്പെടുത്തികൊടുത്തതിന്റെ നന്ദി സൂചകമായിട്ടാണ് ഗോപിനാഥ് രവീന്ദ്രന് വി സിയായി പുനർ നിയമനം നൽകിയത് എന്ന് മാലോകർക്ക് മുഴുവനുമറിയാം.
മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമടക്കം യൂണിവേഴ്സിറ്റി ചാൻസിലർ കൂടിയായ ഗവർണർക്ക് കത്ത് നൽകിയത് വഴി ഗവർണറെ സ്വാധീനിക്കാൻ ശ്രമിച്ചു. സ്വതന്ത്രമായി തീരുമാനം എടുക്കേണ്ട ഗവർണർ ബാഹ്യ പ്രേരണയുടെ അടിസ്ഥാനത്തിൽ തീരുമാനം എടുത്തു. ഇവിടെ ഗവർണറും സർക്കാരും ഒരുപോലെ പ്രതിക്കൂട്ടിലാണ്.
ഒരല്പം സാമൂഹ്യ പ്രതിബദ്ധത ബാക്കിയുണ്ടെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി R ബിന്ദു കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തോട് ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുപറയുകയെങ്കിലും വേണം. രാജിവെക്കാനും മാത്രമുള്ള ധാർമികത ഈ മന്ത്രിസഭയിൽ ഒരാൾക്കും ഇല്ലെന്ന് പരിപൂർണ ബോധ്യമുണ്ട് മലയാളികൾക്ക് ..
SFI എന്ന ഫ്യൂസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഇപ്പോഴെങ്കിലും പിണറായി തമ്പുരാന്റെ മുഖത്ത് നോക്കിപറയണം "രാജാവ് നഗ്നനാണ് "..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |