ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുവേണ്ടി യമൻ സന്ദർശിക്കാനുള്ള കുടുംബത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തുനൽകി. വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്കാണ് കത്ത് കൈമാറിയത്. യമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്.
ഇപ്പോൾ യമൻ സന്ദർശിക്കുന്നത് യുക്തിപരമല്ലെന്നും അവിടെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് കഴിയില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. യമനിലെ ആഭ്യന്തര സാഹചര്യങ്ങൾ കാരണം ജിബൂട്ടിയിലേക്ക് എംബസി മാറ്റിയിരിക്കുകയാണ്. സനയിലെ സർക്കാരുമായി നിലവിൽ ഔപചാരികമായ ബന്ധങ്ങൾ ഇല്ല. അവിടെ സഹായത്തിന് നയതന്ത്രപ്രതിനിധികളും ഇല്ല. എങ്കിലും നിമിഷപ്രിയയുടെ കാര്യത്തിൽ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവുമായി ബ്ലഡ് മണിയെക്കുറിച്ച് ചർച്ചചെയ്യാനാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി, മകള്‍ മിഷേല്‍ ടോമി തോമസ്, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞ് അഹമ്മദ് നടുവിലക്കണ്ടി, കോര്‍ കമ്മിറ്റി അംഗം സജീവ് കുമാര്‍ എന്നിവരാണ് യമനിലേക്ക് പോകാൻ അനുമതി തേടിയിരുന്നത്. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവുകിട്ടും എന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. എന്നാൽ നേരത്തേ ബ്ലഡ് മണി സ്വീകരിക്കാൻ കുടുംബം തയ്യാറായിരുന്നില്ല.
വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ യമൻ സുപ്രീംകോടതി തള്ളിയിരുന്നു. യെമൻ പ്രസിഡന്റിന്റെ ഇടപെടലുണ്ടായാൽ കുടുംബം ബ്ളഡ് മണി സ്വീകരിച്ചില്ലെങ്കിലും ശിക്ഷയിൽ ഇളവ് ലഭിച്ചേക്കും. 2017ൽ യമൻ പൗരനായ തലാൽ അബ്ദോ മഹ്ദിയെ പാസ്‌പോർട്ട് തിരികെ ലഭിക്കാനുള്ള ശ്രമത്തിനിടെ ഉറക്കഗുളിക കുത്തിവച്ച് കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ ഇപ്പോൾ സനയിലെ ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |