കൊച്ചി: തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ നവ കേരള സദസ് നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ, വേദി മാറ്റി സർക്കാർ . തൃശൂരിൽ ഡിസംബർ അഞ്ചിന് നടത്തുന്ന നവകേരള സദസിന്റെ വേദി അവിടെ നിന്ന് മാറ്റുകയാണെന്ന് സർക്കാർ അറിയിച്ചു. തൃശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ഷാജി ജെ. കോടങ്കണ്ടത്ത് നല്കിയ ഹർജിയിന്മേലാണ് കോടതിയുടെ ഇടപെടൽ വേദി മാറ്റിയ സാഹചര്യത്തിൽ ഹർജി തുടരുന്നില്ലെന്ന് ഹർജിക്കാരൻ അറിയിച്ചത് കണക്കിലെടുത്ത് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളി.
തൃശൂർ നഗരത്തിലുള്ള മൃഗശാല പുത്തൂരിൽ 136.85 ഹെക്ടർ വരുന്ന ഭൂമിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഇവിടെ സുവോളജിക്കൽ പാർക്ക് തുടങ്ങിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസിന്റെ വേദിയായി ഈ പാർക്ക് നിശ്ചയിച്ചത് വന്യജീവി സംരക്ഷണ നിയമത്തിന്റെയും മൃഗശാല ചട്ടങ്ങളുടെയും ലംഘനമാണെന്നാരോപിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് പാർക്ക് ഡയറക്ടർ ആർ. കീർത്തി സുവോളജിക്കൽ പാർക്കിന്റെ ലേഔട്ട് ഉൾപ്പെടെ രേഖകളുമായി കോടതിയിൽ ഹാജരായി വിശദീകരണം നല്കി. പാർക്കിൽ ഇതിനകം 23വിഭാഗം പക്ഷികളെ മാത്രമാണ് പാർപ്പിച്ചിട്ടുള്ളതെന്നും നവകേരള സദസ് നടത്തുന്നത് പാർക്കിന്റെ പാർക്കിംഗ് ഏരിയയിലാണെന്നും വിശദീകരിച്ചു. എന്നാൽ കടുവയടക്കമുള്ള ചില വന്യമൃഗങ്ങളെ ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. ഇവയെ പാർപ്പിച്ചിരിക്കുന്നത് രണ്ടു കിലോമീറ്ററിലേറെ അകലെ ക്വാറന്റൈൻ മേഖലയിലാണെന്നും നിലവിൽ പാർക്കിൽ ഇത്തരം പരിപാടികൾ നടത്താൻ തടസമില്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ വന്യമൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന പാർക്കിൽ എങ്ങനെയാണ് ഇത്തരമൊരു പരിപാടി നടത്തുകയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഒരു മതിൽക്കെട്ടിനുള്ളിൽ തന്നെയല്ലേ പാർക്കിംഗ് ഏരിയയും പാർക്കുമെന്നും ആരാഞ്ഞു. പാർക്കിനുള്ളിൽ പരിപാടി നടത്താൻ അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. ഇതോടെ നവകേരള സദസിന്റെ വേദിമാറ്റുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ സർക്കാർ സമയംതേടി. ഉച്ച വരെ കോടതി സമയം അനുവദിച്ചു. ഉച്ചയ്ക്കാണ് വേദി മാറ്റിയെന്ന കാര്യം സർക്കാർ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |