കൊച്ചി: മുഖ്യമന്ത്രിയെത്തുന്ന ദിവസം ഹോട്ടലുകളില്‍ പാചകം പാടില്ലെന്ന വിചിത്ര ഉത്തരവിൽ മാറ്റം വരുത്തി പൊലീസ്. നവകേരള സദസിന്റെ ആലുവ മണ്ഡലത്തിലെ സമ്മേളന വേദിക്കരികില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ മുഖ്യമന്ത്രിയെത്തുന്ന ദിവസം ഗ്യാസ് അടുപ്പിൽ പാചകം പാടില്ലെന്നായിരുന്നു പൊലീസിന്റെ നിർദേശം.
സമ്മേളന വേദിയായി നിശ്ചയിച്ചിരിക്കുന്ന ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കടയുടമകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശവും കൈമാറിയിരുന്നു. നവകേരള സദസ് നടക്കുന്ന രണ്ട് മണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്നാണ് കച്ചവടക്കാർക്ക് നൽകിയിരിക്കുന്ന പുതിയ നിർദേശം. ദിവസം മുഴുവൻ ഗ്യാസ് ഉപയോഗിക്കരുതെന്നായിരുന്നു ആദ്യ നിർദേശം. ആദ്യ തീരുമാനം വിവാദമായതോടെയാണ് മാറ്റം വരുത്തിയത്.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്ന ദിവസം ഹോട്ടലുകളില്‍ പാചകവാതകം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ആദ്യ ഉത്തരവില്‍ പറഞ്ഞിരുന്നു. വില്‍പനയ്ക്കുള്ള ഭക്ഷണം വീട്ടില്‍ നിന്ന് പാകം ചെയ്തു കൊണ്ടുവരണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഡിസംബര്‍ ഏഴിനാണ് ആലുവ മണ്ഡലത്തിലെ നവകേരള സദസ് പരിപാടി. ഈ ദിവസം സമീപത്തെ കടകളില്‍ ജോലി ചെയ്യുന്നവര്‍ പൊലീസില്‍ നിന്ന് പ്രത്യേക ഐഡി കാര്‍ഡ് വാങ്ങണമെന്നും നിര്‍ദേശമുണ്ട്. പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമുണ്ടാകുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.
ഐഡി കാര്‍ഡ് ലഭിക്കുന്നതിനായി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വ്യക്തിവിവരങ്ങളും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും കൈമാറണം. പൊലീസ് നല്‍കുന്ന കാര്‍ഡ് ഇല്ലാത്ത ആരെയും ഡിസംബര്‍ ഏഴിന് ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |