ഹൈദരാബാദ്: ക്ഷേമപദ്ധതികൾക്കായി ഒരുവർഷം ചെലവിടുന്നത് ഏകദേശം 52,000 കോടി രൂപയാണ്. എന്നിട്ടും കെ.ചന്ദ്രശേഖരറാവു വീണു.തെലങ്കാന രൂപീകരണത്തിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭത്തിലൂടെ നേതാവായി ഉയർന്ന കെ.സി.ആർ പിന്നീട് ജനങ്ങളിൽ നിന്നും അകന്നതാണ് തിരിച്ചടിക്ക് പ്രധാനകാരണം. രണ്ടാം വട്ടം മുഖ്യമന്ത്രിയായശേഷം സാധാരണക്കാരെ നേരിട്ടു കാണാൻ തയ്യാറായില്ല. 'രാജാവ്' ചമഞ്ഞാണ് ഭരിക്കുന്നതെന്ന ആരോപണം ശരിയെന്ന് ജനത്തിന് തോന്നിത്തുടങ്ങുകയും ചെയ്തു
അമേരിക്കയിൽ പഠിച്ചുവന്ന മകൻ കെ.ടി.രാമറാവുവിനും മകൾ കെ.കവിതയ്ക്കും സാധാരണക്കാർക്കിടയിൽ സ്വീകാര്യത കിട്ടിയതുമില്ല.
രണ്ടാമതും അധികാരം കിട്ടിയപ്പോൾ കെ.സി.ആർ പ്രധാനമന്ത്രി പദം മോഹിച്ചു. തന്നെ താനാക്കിയ തെലുങ്കു മണ്ണിനെ മറന്നു. പാർട്ടി രൂപീകരിച്ച് 21 വർഷത്തിന് ശേഷം 2022ൽ തെലങ്കാന രാഷ്ട്ര സമിതിയെ ഭാരതീയ രാഷ്ട്ര സമിതിയാക്കി. മോദി വിരുദ്ധ സഖ്യം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു. എന്നാൽ ആ സഖ്യത്തിൽ കോൺഗ്രസിനെ ഉൾക്കൊള്ളിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. കോൺഗ്രസ് ഇതര മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മാൻ, എം.കെ. സ്റ്റാലിൻ, മമത ബാനർജി എന്നിവരെക്കൂടാതെ അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ എന്നീ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തി. കോൺഗ്രസ് ഇല്ലാത്ത ഫെഡറൽ മുന്നണിയായിരുന്നു ലക്ഷ്യം. ഇത് അമ്പേ പാളി. പാർട്ടി പതാകയിൽപ്പോലും തെലങ്കാനയെ മാറ്റി ഇന്ത്യയുടെ ഭൂപടം കൊണ്ടുവന്ന കെ.സി.ആറിനെ ജനങ്ങളും അകറ്റി.
മകൻ കെ.ടി. രാമറാവുവിനും മകൾ കെ. കവിതയ്ക്കും എതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നതോടെ പ്രതിസന്ധി മൂർച്ഛിച്ചു. ബി.ജെ.പിയെ വിമർശിക്കുന്നത് മയപ്പെടുത്തി. ഡൽഹി മദ്യനയ അഴിമതിക്കേസിൽ മകൾ കെ. കവിത പെടുമെന്നായതോടെ ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ 'ഇന്ത്യ' മുന്നണിയുമായും അകന്നു.ദേശീയ രാഷ്ട്രീയത്തിൽ പയറ്റണമെങ്കിൽ പുതിയ തന്ത്രം മെനയേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |