മെക്‌സികോ സിറ്റി: മകളുമൊത്ത് ബീച്ചില്‍ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തില്‍ യുവതി മരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച മെക്‌സിക്കോയിലെ മാന്‍സാനിലോയ്ക്ക് സമീപം മെലാക്യൂ കടല്‍ത്തീരത്തുണ്ടായ അപകടത്തില്‍ മരിച്ചത് 26കാരിയായ മരിയ ഫെര്‍ണാന്‍ഡസ് മാര്‍ട്ടീനസ് എന്ന യുവതിയാണ്.
ഇവര്‍ക്കൊപ്പം നീന്തുകയായിരുന്ന അഞ്ച് വയസ് പ്രായമുള്ള മകള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടം മണത്തപ്പോള്‍ തന്നെ മകളെ തീരത്തേക്ക് എത്തിക്കാനാണ് യുവതി ശ്രമിച്ചത്.
യുവതിയെ ആക്രമിച്ച സ്രാവ് കാല് കടിച്ച് മുറിക്കുകയായിരുന്നു. കടല്‍ത്തീരത്തെ മണല്‍ത്തിട്ടയില്‍ ബോധരഹിതയായി കിടന്ന യുവതിക്ക് ചുറ്റും നിരവധിപേര്‍ ഓടിക്കൂടുകയായിരുന്നു. കാല് നഷ്ടപ്പെട്ട് സഹായത്തിനായി കാത്ത് കിടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
തീരത്ത് ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ വളരെ പെട്ടെന്ന് സംഭവസ്ഥലത്ത് എത്തിയെങ്കിലും മരിയയുടെ മുറിവ് ആഴത്തിലുള്ളതായിരുന്നതിനാല്‍ രക്തം വാര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് ഇതേസ്ഥലത്ത് നടത്താനിരുന്ന നീന്തല്‍ മത്സരം അധികൃതര്‍ ഒഴിവാക്കി. അതോടൊപ്പം പ്രദേശവാസികളോടും സന്ദര്‍ശകരോടും കടലില്‍ കുളിക്കാനിറങ്ങരുതെന്ന നിര്‍ദ്ദേശവും നല്‍കി.
ബീച്ച് താത്കാലികമായി അടച്ചിടാനും സംഭവത്തിന് ശേഷം മുന്‍സിപ്പല്‍ അധികാരികള്‍ തീരുമാനിച്ചു. ബീച്ചില്‍ സമ്പൂര്‍ണ സുരക്ഷ സജ്ജമാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |