ടൊറന്റോ: ദിവസങ്ങളായി കാണാതായ കങ്കാരുവിനെ പിടികൂടുന്നതിനിടെ പൊലീസുകാരന് പരിക്ക്. കാനഡയിലാണ് സംഭവം. മൃഗശാലാ അധികൃതരുടെ നിർദേശപ്രകാരം വാലിൽ പിടിച്ച് എടുക്കുന്നതിനിടെയാണ് കങ്കാരു പൊലീസുകാരന്റെ മുഖത്തടിച്ചത്.
ഒന്റാറിയോയിലെ ഒഷാവ മൃഗശാലയിലേയ്‌ക്ക് മാറ്റുന്നതിനിടെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞ വ്യാഴാഴ്ച പെൺ കങ്കാരു ഓടി രക്ഷപ്പെട്ടത്. പാർക്കിന്റെ സൂപ്പർവൈസറും ഹെഡ് കീപ്പറുമായ കാമറൂൺ പ്രേയ്‌ഡ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. വാർത്ത പുറത്തുവന്നതോടെ ടൊറന്റോയിൽ നിന്ന് 37 മൈൽ (60 കിലോമീറ്റർ) അകലെയുള്ള കിഴക്കൻ ഒന്റാറിയോയിലെ ഒഷാവ എന്ന പട്ടണത്തിലെ റോഡുകളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കങ്കാരുവിനെ ചിലർ കണ്ടിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ പട്രോളിംഗ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ വടക്കൻ ഒഷാവയിൽ വച്ച് കങ്കാരുവിനെ കണ്ടു. തുടർന്ന് ഇവർ മൃഗശാല അധികൃതരെ വിളിച്ച് നിർദേശങ്ങൾ തേടി. ഇവർ പറഞ്ഞത് പ്രകാരം വാലിൽ പിടിച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കങ്കാരു ഒരു ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചത്. കങ്കാരുവിനെ ചികിത്സയ്‌ക്ക് ശേഷം മൃഗശാലയിലേയ്‌ക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |