SignIn
Kerala Kaumudi Online
Monday, 18 May 2026 12.20 PM IST

*10 മാസത്തിൽ ഡെങ്കിപ്പനി ബാധിതർ 3,500; നാല് മരണം പനി പിടിമുറുക്കുന്നു

* ഡെങ്കിപ്പനി സംശയിക്കുന്ന 24 മരണങ്ങൾ

കൊച്ചി: ജില്ലയിലെമ്പാടും പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് ആരോഗ്യവകുപ്പ്. അപകടകാരിയായ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും സമീപദിവസങ്ങളിൽ വൻതോതിൽ വർദ്ധിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ പത്തുമാസത്തിനിടെ ജില്ലയിൽ 3,478 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 11,077 പേർക്ക് ഡെങ്കിപ്പനി ബാധ സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ജില്ലയിലെ സമീപകാലത്തെ ഏറ്റവും വലിയ കണക്കാണിതെന്നാണ് വിവരം. ഈ പത്തു മാസത്തിനിടെ ഡെങ്കിപ്പനി സംശയിക്കുന്ന 24 മരണങ്ങളും സ്ഥിരീകരിച്ച 4 ഡെങ്കിപ്പനി മരണങ്ങളുമുണ്ടായി.

കഴിഞ്ഞ ആഴ്ചയിൽമാത്രം കൊച്ചിൻ കോർപ്പറേഷനിൽ 222 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കലൂർ (22), ഇടപ്പിള്ളി (17), കടവന്ത്ര (12), മട്ടാഞ്ചേരി (10), കൂത്തപാടി (10),പൊന്നുരുന്നി (6), മങ്ങാട്ടുമുക്ക് (6) എന്നീ സ്ഥലങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

കളമശേരി (13), തൃക്കാക്കര (7), മരട് (6) എന്നീ നഗരസഭ പ്രദേശങ്ങളിലും കഴിഞ്ഞ ആഴ്ചകളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലാണ്. പഞ്ചായത്തുകളിൽ ചേരാനെല്ലൂർ (7), എടത്തല (6), കടുങ്ങല്ലൂർ (8) എന്നിവയാണ് മുന്നിൽ.

* വേണം ജാഗ്രത

പനി, ജലദോഷം ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയുള്ളവർ ജാഗ്രത പുലർത്തണം

പനിക്ക് സ്വയംചികിത്സ ഒഴിവാക്കി ചികിത്സതേടണം

പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ മാസ്‌ക് ഉപയോഗിക്കണം. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം

ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉള്ളവരും പ്രായമായവരും ഗർഭിണികളും മറ്റ് ഗുരുതരരോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം


* തദ്ദേശ സ്ഥാപനങ്ങൾക്ക് നിസംഗതയോ?

ആരോഗ്യവകുപ്പ് നിരന്തരമായ അറിയിപ്പുകളും ബോധവത്കരണവും നടത്തിയിട്ടും നഗരസഭകളും പഞ്ചായത്തുകളും ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ ഡെങ്കിപ്പനി നിർമ്മാർജനത്തിനുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിൽ വലിയവീഴ്ചയാണ് വരുത്തുന്നത്. പലയിടങ്ങളിലും ഫോഗിംഗ് മാത്രമാണ് നടപ്പിലാക്കുന്നത്. ഉറവിട നിർമ്മാർജനം, അതിന് ആവശ്യമായ ബോധവത്കരണം, നിരീക്ഷണം എന്നിവയൊന്നും തദ്ദേശ സ്ഥാപനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നില്ല.

വീടുകളിലും പരിസരങ്ങളിലും ഉറവിടനശീകരണം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നതിനാലാണ് ഡെങ്കിപ്പനി കേസുകൾ കൂടുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

ശ്രദ്ധിക്കാൻ...

വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളിലും ടാങ്കുകളിലും കൊതുകിന്റെ കൂത്താടികൾ പെരുകാൻ ഇടവരരുത്

ആക്രിക്കടകൾ, കൂട്ടിയിട്ടിരിക്കുന്ന ടയറുകൾ, ചിരട്ട എന്നിവ കൊതുകിന്റെ ഉറവിടങ്ങളായി മാറുന്ന സാഹചര്യം തടയണം

വീടിനകത്ത് അലങ്കാരച്ചെടികൾ വെള്ളത്തിൽ വളർത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം

ചെടികൾ വില്പന നടത്തുന്ന നഴ്‌സറികളിൽ ചെടിച്ചട്ടികളിലും ട്രേകളിലും ഉറവിടങ്ങളുണ്ട്

വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ച ഓഫീസുകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശീകരണം (ഡ്രൈഡേ) നിർബന്ധമാക്കണം.


കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ തടയാനാകൂ. ആരോഗ്യവകുപ്പ് സജീവമായ ഇടപെടൽ നടത്തുന്നുണ്ട്.
ഡോ. സക്കീന
ഡി.എം.ഒ
എറണാകുളം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, DENGU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL