തിരുവനന്തപുരം: ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോ മീറ്റർ പരിധിയിൽ നിർബന്ധമായും ബഫർസോൺ ഉണ്ടായിരിക്കണമെന്ന വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി അനുവദിച്ചു.
2022 ജൂൺ 3 ലെ വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജിയും കേന്ദ്ര സർക്കാർ മോഡിഫിക്കേഷൻ ഹർജിയും ഫയൽ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ജനവാസ മേഖലകൾ ബഫർസോൺ പരിധിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
2023 ഏപ്രിൽ 26ന് ഈ വിഷയം സുപ്രീംകോടതി വീണ്ടും പരിശോധിച്ചു. ബഫർസോൺ പ്രദേശങ്ങൾ രേഖപ്പെടുത്തികൊണ്ട് സംസ്ഥാനങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ സമർപ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങൾക്കും അന്തിമ വിജ്ഞാപനങ്ങൾക്കും ഒരു കിലോമീറ്റർ പരിധി വേണമെന്ന വിധി ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പുനഃപരിശോധന ഹർജി അനുവദിച്ചതിനാൽ , കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങൾ സമർപ്പിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയ്യാറാക്കാനാവും ഏതെങ്കിലും പ്രദേശത്തെ ജനവാസമേഖകൾ നേരത്തെ നൽകിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും ജനവാസമേഖല പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് കൈവന്നത്. ക്വാറികൾക്കും ഖനികൾക്കും വൻകിട വ്യവസായങ്ങൾക്കും മാത്രമായിരിക്കും നിയന്ത്രണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജനവികാരത്തിന് ഒപ്പം നിന്ന സംസ്ഥാന സർക്കാരിന്റെ ആത്മാർത്ഥതയുടെയും കഠിന പ്രയത്നത്തിന്റെയും ഫലമാണ് സുപ്രീംകോടതി വിധിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. 2002 മുതലുള്ള ബഫർസോൺ വിഷയത്തിന് ഇതോടെ പരിഹാരമായതായും മന്ത്രി പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |