
ശബരിമല കേസിൽ വാദം തുടരുന്നു
ന്യൂഡൽഹി: സാമൂഹിക പരിഷ്‌ക്കരണത്തിന്റെ പേരിൽ ഭരണകൂടത്തിന് മതാചാരങ്ങളിൽ എത്രത്തോളം ഇടപെടാൻ കഴിയുമെന്നതിൽ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. ഭരണകൂടത്തിന് എപ്പോൾ, എത്രത്തോളം ഇടപെടാൻ കഴിയുമെന്ന് വ്യക്തമാക്കി കോടതികൾക്ക് പൊതുവായ മാർഗരേഖ ഇറക്കാനാകില്ല. ഓരോ കേസിന്റെയും വസ്‌തുതകളെ ആശ്രയിച്ചായിരിക്കും കോടതി ഇടപെടൽ. ശബരിമല യുവതീപ്രവേശനം അടക്കം വിശ്വാസ വിഷയങ്ങളിൽ വാദം കേൾക്കവെയാണ് ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹ്യപരിഷ്‌ക്കരണം മുൻനിർത്തി നിയമനിർമ്മാണമാകാമെന്ന് ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. എന്നാലതിന്റെ പരിധി സംബന്ധിച്ച് വാദമുഖങ്ങൾ ഉയർന്നപ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ വിശാലബെഞ്ച് പ്രതികരിച്ചത്. ചർച്ച ആവശ്യമുള്ള വിഷയമാണിത്. സാമൂഹിക തിന്മകളെ കൈകാര്യം ചെയ്യാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. എന്നാൽ ജുഡിഷ്യൽ ഇടപെടലുകൾ ഓരോ കേസിന്റെയും ഉള്ളടക്കം അനുസരിച്ചായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സാമൂഹിക പരിഷ്‌ക്കരണം ചൂണ്ടിക്കാട്ടി ശബരിമലയിൽ യുവതീ പ്രവേശനത്തിന് അനുമതി നൽകുന്ന നിയമനിർമ്മാണമുണ്ടായാൽ ആചാരങ്ങളിലേക്കുള്ള കടന്നുകയറ്രമാകുമോയെന്ന് ബെഞ്ചിലെ ഏക വനിതാ ജഡ്‌ജി ബി.വി. നാഗരത്ന ചോദിച്ചു. കോടതികൾ വിശ്വാസ വിഷയങ്ങളിൽ ഇടപെടരുതെന്ന് വിവിധ സംഘടനകൾ ഉൾപ്പെടെ വാദിച്ചപ്പോഴാണ് വനിതാ ജഡ്‌ജിയുടെ ചോദ്യം. വിശ്വാസങ്ങളെ പൊതുതാത്പര്യഹർജിയിലൂടെ ചോദ്യംചെയ്യാൻ കഴിയുമോയെന്നും സംശയമുന്നയിച്ചു. വാദംകേൾക്കൽ ഇന്നും തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |