തൃശൂർ: കാസർകോട് മഞ്ചേശ്വരത്ത് തുടങ്ങിയ നവകേരള സദസ് ജില്ലയിൽ ഇന്ന് സമാപിക്കാനിരിക്കെ, ചൊവ്വാഴ്ച വരെ ലഭിച്ചത് 2,84,569 പരാതികൾ. എത്ര പരാതികളിൽ തീർപ്പായെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല.
പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനമെടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫീസർമാർ വകുപ്പ്തല മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നൽകും. നിവേദനങ്ങളുടെയും പരാതികളുടെയും തൽസ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മതി. തിരക്കു കാരണമുണ്ടാകുന്ന പ്രയാസം പരമാവധി കുറച്ച് വേദികളിൽ നിവേദനം നൽകാനുള്ള സംവിധാനം ഒരുക്കാനും ശ്രമിക്കുന്നുണ്ട്. ഇന്ന് ചാലക്കുടി കാർമൽ സ്‌കൂൾ ഗ്രൗണ്ടിലാണ് ജില്ലയിലെ സമാപനം. തുടർന്ന് സദസ് എറണാകുളം ജില്ലയിലേക്ക് കടക്കും.
20 കൗണ്ടറുകൾ
പരാതികൾ നൽകാൻ ഓരോ സദസിലും 20 ഓളം കൗണ്ടറുണ്ട്. ജനറൽ കൗണ്ടറുകളും സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുമുണ്ട്. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് നിവേദനങ്ങൾ സ്വീകരിച്ച് തുടങ്ങുന്നുണ്ട്. അവസാന പരാതിയും സ്വീകരിച്ചെന്ന് ഉറപ്പാക്കിയാണ് കൗണ്ടറുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.
കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കാനും പരാതിക്കാരെ സഹായിക്കാനും വോളന്റിയർമാരുമുണ്ട്. മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. പൂർണമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവ നിവേദനം നൽകുന്നവർ കൃത്യമായി ഉൾപ്പെടുത്തണം. പരാതി ഡോക്കറ്റ് നമ്പർ പ്രകാരം തുടർനടപടിക്കായി ഓഫീസർക്ക് കൈമാറിയതിന്റെയും ഓഫീസറുടെ ഫോൺനമ്പർ അടക്കമുള്ള വിവരങ്ങളും മൊബൈൽ സന്ദേശമായി പരാതിക്കാരന് ലഭിക്കുന്നുണ്ട്.
സദസിലെ ജനപങ്കാളിത്തം കണ്ട് ചിലർക്ക് മനം മാറ്റം: മുഖ്യമന്ത്രി
നവകേരള സദസിലെ ജനപങ്കാളിത്തം തിരിച്ചറിഞ്ഞതോടെ യു.ഡി.എഫുകാരിൽ ചിലർക്ക് മാറ്റം വന്നുവെന്നും, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ലോക്സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ടി.എൻ.പ്രതാപൻ എം.പിയുടെ നടപടി ഇതാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കയ്പമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് മാതൃകയാകുന്ന കേരളത്തോട് പകയോടെയുള്ള സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. നികുതി വിഹിതം, വായ്പ തുടങ്ങി കേരളത്തിന് അർഹതപ്പെട്ട മുഴുവൻ ഫണ്ടും വെട്ടിച്ചുരുക്കുകയാണ്. കിഫ്ബിയെയും തടയുന്നു. സാമ്പത്തികമായി നാടിനെ ഞെരുക്കുന്നു. ഇതിനെ പാർലമെന്റിൽ ചോദ്യം ചെയ്യേണ്ട യു.ഡി.എഫിന്റെ 18 എം.പിമാരും ഒരക്ഷരം മിണ്ടിയില്ല. സർക്കാർ യോഗം വിളിച്ച് ആവശ്യപ്പെട്ടിട്ടും ഒന്നും ചെയ്തില്ല. നവകേരള സദസിൽ സർക്കാരിനുള്ള ജനങ്ങളുടെ പിന്തുണ കണ്ടതോടെ, അവരിലും ചില മാറ്റം വരുന്നു. വസ്തുതകൾ ശരിയല്ലെങ്കിലും, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും കേരളത്തിൽ വന്ന് 'ഞങ്ങൾ കേരളത്തിന് ആവശ്യമായതെല്ലാം നൽകുന്നുണ്ടെന്ന്' പയേണ്ടി വന്നതും ജനപിന്തുണ കണ്ടാണ്.
2021ൽ വീണ്ടും എൽ.ഡി.എഫ് അധികാരത്തിൽ വന്നതോടെയാണ് യു.ഡി.എഫിന് നില തെറ്റിയത്. ഒരു വികസന പ്രവർത്തനങ്ങളും നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് അവരുടെ നിലപാട്. ഇത്തരത്തിലുള്ള കുത്സിത പ്രവർത്തനങ്ങളെയും മറികടന്ന് കേരളം മുന്നോട്ട് പോകും. കക്ഷി രാഷ്ട്രീയമോ മതമോ ജാതിയോ നോക്കിയല്ല, നാടിനും ജനങ്ങൾക്കുമായി നവകേരളം ഒരുക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |