തിരുവനന്തപുരം: ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്‌പയൊരുക്കുന്ന കേന്ദ്രപദ്ധതിയായ പി.എം മുദ്ര യോജനയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ തട്ടിപ്പ്. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ മെസൻജറിലെ പരസ്യക്കെണിയിൽ വീണ മലയിൻകീഴ് സ്വദേശിയായ യുവതിക്ക് നഷ്ടമായത് 6800 രൂപ. കൂടുതൽ പേർ കബളിക്കപ്പെട്ടോ എന്നന്വേഷിക്കുമെന്ന് സൈബർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രണ്ട് ദിവസത്തെ ഇടപാടിലൂടെയായിരുന്നു തട്ടിപ്പ്.
സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റായ യുവതി കുടുംബശ്രീയുടെ 20 അംഗങ്ങളുള്ള യൂണിറ്റിന്റെ പ്രസിഡന്റുമാണ്. അംഗങ്ങൾക്ക് സ്വയം തൊഴിലിനായാണ് വായ്പയ്‌ക്ക് അപേക്ഷിച്ചത്. മെസൻജറിലയച്ച സന്ദേശത്തോട് അനുകൂലമായി പ്രതികരിച്ചതിനെ തുടർന്ന് നമ്പർ വാങ്ങി വാട്സ്‌ആപ്പിലൂടെ ബന്ധപ്പെടുകയായിരുന്നു. എറണാകുളത്തുള്ള വിലാസമടക്കമാണ് നൽകിയത്.
സിബിൽ സ്കോറില്ലാതെ, ബാങ്കിൽ വരാതെ, വായ്പയായി ഒരുലക്ഷം നൽകുമെന്നായിരുന്നു വാഗ്ദാനം. 36 മാസം 3,101 രൂപ അടയ്‌ക്കണമെന്നും 1900 രൂപ ഇൻഷ്വറൻസായി അടയ്ക്കണമെന്നും നിർദ്ദേശിച്ചു. തുടർന്ന് യുവതി വാട്ട്സ്ആപ്പ് പേയ്മെന്റ് ഗേറ്റ്‌വേയിലൂടെ പണമടച്ചു. ആധാർ, പാൻകാർഡ് വിവരവും നൽകി. ടി.ഡി.എസ് ഇനത്തിൽ 4900 രൂപയും നൽകി. തുടർന്ന് വായ്പ അനുവദിച്ചെന്നു മൂന്നു ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മലയാളത്തിൽ സന്ദേശം ലഭിച്ചു. വിശ്വസിപ്പിക്കുന്നതിനായി പദ്ധതിയുടെ സമാനമായ ലോഗോയാണ് മെസൻജറിലും വാട്ട്സ്ആപ്പിലും ഉപയോഗിക്കുന്നത്.
ജി.എസ്.ടി ചോദിച്ചു, തട്ടിപ്പ് തിരിച്ചറിഞ്ഞു
ജി.എസ്.ടിയായി 5000 രൂപ അടയ്‌ക്കണമെന്ന് പറഞ്ഞതോടയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. വായ്പ വേണ്ടെന്നും അടച്ച പണം തിരിച്ചുനൽകാനും ആവശ്യപ്പെട്ടതോടെ വാട്സ്‌ആപ്പ് സന്ദേശം നിലച്ചു. ഇപ്പോൾ വിളിച്ചാൽ എടുക്കില്ല. പ്രധാനമന്ത്രിയോടുള്ള വിശ്വാസത്തിലാണ് വായ്‌പയ്‌ക്ക് അപേക്ഷിച്ചതെന്ന് യുവതി പറഞ്ഞു. പൊലീസിൽ പരാതിനൽകും അവർ അറിയിച്ചു. പാറശാലയിലെ വ്യാപാരിയും സമാന തട്ടിപ്പിനിരയായിരുന്നു.
ഒ.ടി.പിയിൽ വേണം കരുതൽ
സർക്കാർ സൈറ്റുകളിലൂടെ വായ്പ വിവരങ്ങൾ ശേഖരിക്കുക
സമൂഹമാദ്ധ്യമങ്ങളിലെ വായ്പ സന്ദേശം വിശ്വസിക്കാതിരിക്കുക
ഒ.ടി.പി ആരോടും പങ്കുവയ്ക്കരുത്
സൈബർ ഹെല്പ്ലൈൻ നമ്പർ 1930
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |