ന്യൂഡൽഹി: കാസർകോട്-തിരുവനന്തപുരം സെമി ഹൈ സ്പീഡ് റെയിൽ പദ്ധതി നടപ്പാക്കാനുള്ള സാദ്ധ്യതകൾ കെ റെയിലുമായി ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ ദക്ഷിണ റെയിൽവേക്ക് നിർദ്ദേശം നൽകിയതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ലോക്‌സഭയിൽ കെ.മുരളീധരനെയും വി.കെ. ശ്രീകണ്ഠനെയും അറിയിച്ചു. പദ്ധതിക്ക് ഇതുവരെ കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്നും രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയിൽ റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ച വിശദ പദ്ധതി രേഖയിൽ സാങ്കേതിക സാദ്ധ്യതകൾ സംബന്ധിച്ച് മതിയായ വിശദാംശങ്ങൾ ഇല്ലായിരുന്നു. അക്കാര്യങ്ങൾ വിശദമായി നൽകാൻ കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ സാദ്ധ്യതകൾ പരിശോധിക്കാൻ അലൈൻമെന്റ് പ്ലാൻ, ഭൂമിയുടെ വിശദാംശങ്ങൾ, നിലവിലെ റെയിൽവേ പാതകളിലെ ക്രോസിംഗുകൾ തുടങ്ങിയ സാങ്കേതിക രേഖകളാണ് ആവശ്യപ്പെട്ടത്.
പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കെ റെയിലുമായി ചർച്ച ചെയ്‌ത് അഭിപ്രായങ്ങൾ സമർപ്പിക്കാൻ ദക്ഷിണ റെയിൽവേയോടും നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് 108 ഹെക്ടർ ഏറ്റെടുക്കേണ്ടി വരുമോ എന്നും അതിന് റെയിൽവേ സമ്മതിച്ചിട്ടുണ്ടോയെന്നുമുള്ള ചോദ്യങ്ങൾക്ക് റെയിൽവേ മന്ത്രാലയം മറുപടി നൽകിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |