അപർണ ഉമേഷ് - ഓഫ് റോഡ് റേസിലെ തീപ്പൊരിയായ മലയാളി യുവതി. ഫോർവീൽ ഡ്രൈവ് വാഹനങ്ങളുടെ അതിസാഹസിക റേസിംഗിലാണ് കമ്പം. ഓഫ് റോഡിംഗിനായി പരിഷ്‌കരിച്ച1996 മോഡൽ മഹീന്ദ്ര ജീപ്പാണ് ഇഷ്ടവാഹനം. നീല പെയിന്റടിച്ച ജീപ്പിന്റെ പേര് 'ബ്ലൂവെയിൽ'.
മഴക്കാടുകളിലും മലമ്പാതകളിലും പാറക്കെട്ടുകളിലും ജീപ്പിൽ ഇരമ്പുന്ന വിസ്‌മയമാണ് ഈ 31കാരി. 2025ലെ മഴക്കാലത്തെ റെയിൻ ഫോറസ്റ്റ് ചലഞ്ചിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ അപർണ. ബിസിനസ് മാനേജർ ജോലിയുടെ ഇടവേളകളിലാണ് പരിശീലനം. തേയിലത്തോട്ടങ്ങളിലും മറ്റും മണ്ണുമാന്തി യന്ത്രം കൊണ്ട് ഒരുക്കിയ ട്രാക്കുകളിലാണ് പരിശീലനം.
കഴിഞ്ഞവർഷം അരുണാചലിൽ ഓറഞ്ച് ഫെസ്റ്റിലെ 4 X 4 ഫ്യൂറി റേസിൽ അപർണ ഞെട്ടിക്കുന്ന പ്രകടനം നടത്തിയിരുന്നു. ബ്രഹ്മപുത്ര നദീതടത്തിൽ നിധിവേട്ട മത്സരം പോലെ, മാപ്പിൽ രേഖപ്പെടുത്തിയ 10 പോയിന്റുകൾ സ്വയം വഴിതെളിച്ചു താണ്ടണം. ജി. പി. എസ് ഉപയോഗിക്കാം. ഉരുളൻ കല്ലുകൾ നിറഞ്ഞ വഴികൾ. 10 മാൻ പോയിന്റുകളും നേടിയെങ്കിലും ഫിനിഷിംഗ് പോയിന്റിന് കണ്ണെത്തും ദൂരെ ജീപ്പ് കേടായി. സമ്മാനം കിട്ടിയില്ലെങ്കിലും ഓറഞ്ച് ഫ്യൂറി റേസിലെ ഏക ഇന്ത്യൻ വനിതയായി അപർണ മാറി.
ഓഫ് റോഡ് റേസറും കോച്ചുമായ ഭർത്താവ് അഖിൽ ആണ് പരിശീലകൻ. ഗോവ ചലഞ്ചിലടക്കം പങ്കെടുത്തിട്ടുണ്ട്. ഇരുവരും കൂടി വെണ്ണിമലയിൽ ഭൂമി വാങ്ങി ട്രാക്ക് ഒരുക്കി ഓഫ് റോഡിംഗ് കോച്ചിംഗും നടത്തുന്നു. സ്ത്രീകളടക്കം ഇവിടെ പരിശീലനത്തിന് എത്തുന്നുണ്ട്. ബ്ലൂവെയിൽ സ്വന്തമാക്കാൻ ചെലവായത് 20 ലക്ഷം രൂപ. ആർ ആന്റ് ടി ഓഫ്റോഡ് ക്ലബ് പ്രസിഡന്റ് സാം കുര്യനുമായി പാർട്ണർഷിപ്പിലാണ് വണ്ടി എടുത്തത്.
ഇടപ്പള്ളി 'ഉമാശിവം" വീട്ടിലാണ് അപർണയുടെ താമസം. മാതാവ്: ജയ.
റെയിൻ ഫോറസ്റ്റ് ചലഞ്ച്
ഗോവയിലെ മഴക്കാടുകളിൽ ഒരാഴ്‌ച പ്രാഥമിക റൗണ്ട്. മലേഷ്യയിലെ മഴക്കാടുകളിൽ ഫൈനൽ. രാപ്പകൽ ഡ്രൈവിംഗ് വേണം. മെക്കാനിക്കും പാചകക്കാരനുമടക്കം ഒപ്പം വേണം. തെരഞ്ഞെടുക്കപ്പെട്ടാൽ തന്നെ സാഫല്യം.
അച്ഛൻ സമ്മാനിച്ച ഥാർ
ഗൾഫിലായിരുന്നു അപർണയുടെ പഠനകാലം. കുട്ടിക്കാലം മുതൽ യാത്രകളിലായിരുന്നു താത്പര്യം. നാട്ടിലേക്ക് മടങ്ങിയപ്പോൾ അച്ഛൻ ഉമേഷ് സമ്മാനിച്ച മഹീന്ദ്ര ഥാർ കൂട്ടായി. കോട്ടയം ആർ ആൻഡ് ടി ക്ലബിൽ
അംഗമായി. അങ്ങനെയാണ് 4 X 4 ഓഫ് റോഡ് റേസിഗിംലേയ്ക്ക് തിരിഞ്ഞതെന്ന് അപർണ ഉമേഷ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |