തിരുവനന്തപുരം: വിവാഹക്കാര്യത്തിൽ വീട്ടുകാർ പറയുന്നതിനപ്പുറം പോകാൻ പറ്റില്ലെന്ന റുവൈസിന്റെ നിലപാട് ഷഹാനയ്ക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നെന്ന് മരണപ്പെട്ട ഡോ. ഷഹാനയുടെ സുഹൃത്തുക്കൾ. വിവാഹം മുടങ്ങിയതോടെ ഷഹാന ഭയങ്കര വിഷമത്തിലായിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഷഹാനയുടെ മരണത്തിൽ കസ്റ്റഡിയിൽ എടുത്ത ഡോ റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സുഹൃത്തുക്കളുടെ പ്രതികരണം.
സുഹൃത്തുക്കളുടെ വാക്കുകളിലേക്ക്..
'അവർ രണ്ട് പേരും റിലേഷൻഷിപ്പിലായിരുന്നു. പക്ഷേ, വീട്ടുകാർ തമ്മിൽ നടന്ന കല്യാണ ആലോചനകൾക്ക് ശേഷമാണ് മുമ്പോട്ട് പോകാൻ പറ്റില്ലെന്ന വാർത്ത ഞങ്ങൾ അറിഞ്ഞത്. അതിന്റെ പേരിൽ ഷഹാന ഭയങ്കര ട്രെബിൾഡായിരുന്നു. ഒരു റിലേഷൻഷിപ്പ് ബ്രേക്കായതിന്റെ വിഷമത്തിലാണ് ഞങ്ങൾ കണ്ടത്. അവളും ഞങ്ങളോട് ആ രീതിയിലാണ് പറഞ്ഞത്. അതിന്റെ പിന്നിൽ ഇങ്ങനെ ഡൗറി എന്നൊരു തെറ്റ് ഉണ്ടെന്ന കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു.
ഷഹാന കുറച്ച് നാൾ ലീവൊക്കെ എടുത്ത് ഒന്ന് സെറ്റിലായിട്ടാണ് ഞങ്ങളോട് ഡ്യൂട്ടിക്കെല്ലാം ജോയിൻ ചെയ്തത്. തിരിച്ചുവന്നതിന് ശേഷം ഞങ്ങളോട് എല്ലാം സംസാരിക്കുന്നുണ്ടായിരുന്നു. പുറത്തൊക്കെ വരുന്നുണ്ടായിരുന്നു. എന്നിരുന്നാലും അവളുടെ മനസിനെ വിഷമപ്പെടുത്തിയിട്ടുണ്ടായിരുന്നു. പിന്നീട് അവളുടെ വീട്ടുകാരോട് എല്ലാം സംസാരിച്ചപ്പോഴാണ് ഡൗറി എന്നൊരു പ്രശ്നം ഇതിന് പിന്നിലുണ്ടായിരുന്നു എന്നുള്ള കാര്യം ഞങ്ങൾക്ക് അറിയാൻ സാധിച്ചത്.
അങ്ങനെ വന്നപ്പോൾ വീട്ടുകാരോട് സംസാരിച്ച് കൺവിൻസ് ചെയ്യാം എന്ന രീതിയിലായിരുന്നു സ്റ്റാൻഡ് എടുത്തിരുന്നത്. അതിന് ശേഷം പിന്നീട് റുവൈസിന് വീട്ടുകാർ പറയുന്നതിന് അപ്പുറത്തേക്ക് പോകാൻ പറ്റില്ലെന്ന നിലപാട് വന്നു കഴിഞ്ഞപ്പോൾ അത് ഷഹാനയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നാണ് വീട്ടുകാരോട് സംസാരിച്ചപ്പോൾ മനസിലായത്. ആദ്യം ഡൗറിയുടെ കാര്യമൊന്നും ഷഹാന നമ്മളോട് പറഞ്ഞിട്ടില്ലായിരുന്നു'
അതേസമയം, പൊലീസ് കസ്റ്റഡിയിൽ എടുത്ത റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങിയ വിഷമത്തിലാണ് ഷഹാന ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വാട്സാപ്പ് ചാറ്റുകൾ നശിപ്പിച്ചത് കണ്ടതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ ഡോക്ടർ റുവൈസിനെ സസ്‌പെൻഡ് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |