തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിലെ എട്ടാം ക്ലാസുകാരി എസ്.ഉമ ആകെ ത്രില്ലില്ലാണ്. ഐക്യരാഷ്ട്രസംഘടനയുടെ കുട്ടികളുടെ വിഭാഗമായ യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥിയാണ് ഈ പതിമ്മൂന്നുകാരി. കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, മാനസികാരോഗ്യം, പോഷണം, ലിംഗനീതി തുടങ്ങിയ വിഷയങ്ങളിൽ യൂണിസെഫിനായി വീഡിയോ, ഓഡിയോ കണ്ടന്റുകൾ നിർമ്മിക്കുന്നതാണ് ചുമതല.
ലോകത്തെ മുഴുവൻ മുറികൾക്കുള്ളിൽ അടച്ച കൊവിഡ് കാലത്തായിരുന്നു ഉമ തന്റെ കഴിവുകൾ പൂർണമായും പുറത്തെടുത്തത്. മടിപിടിച്ച് ഇരിക്കാതെ 'ഉമക്കുട്ടി' എന്ന പേരിൽ സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി. പാഠഭാഗങ്ങൾ ക്ലാസുകളാക്കി അവതരിപ്പിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ പാഠങ്ങൾ നൽകുന്ന ചാനലിന് ഇപ്പോൾ രണ്ടുലക്ഷം വരിക്കാരും മൂന്നുകോടിയോളം വ്യൂസും ഉണ്ട്. ചാനലിലൂടെ വിദ്യാഭ്യാസ രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് യൂണിസെഫ് കണ്ടന്റ് ക്രിയേറ്ററായി തിരഞ്ഞെടുത്തത്. കൊവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട് യൂണിസെഫിന്റേതടക്കം ശില്പശാലകളിലും ചർച്ചകളിലും പങ്കെടുത്തതും മികവായി. സംസ്ഥാന ശിശുദിനത്തിലെ കുട്ടികളുടെ നേതാവായി കഴിഞ്ഞ മൂന്നുവർഷവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരവധി കാർട്ടൂൺ പരമ്പരകളിൽ ശബ്ദവും നൽകിയിട്ടുണ്ട്. കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ.സുജിത്തിന്റേയും അഭിഭാഷകയായ എം.നമിതയുടെയും മകളാണ്. പെരുകാവിലാണ് താമസം.
പെൺകുട്ടികൾക്കും
മരം കയറാം
'ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശം ലഭിക്കേണ്ടത് സ്വന്തം വീടുകളിൽ നിന്നാണ്. പെൺകുട്ടികൾക്കും മരം കയറാം...' ഉമ യൂണിസെഫിനായി ചെയ്ത ആദ്യ വീഡിയോയിലെ ഒരു ഭാഗമാണിത്. വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ആയിട്ടുണ്ട്. സ്ക്രിപ്റ്റും ശബ്ദവും എല്ലാം ഉമ തന്നെ. പെൺകുട്ടികൾ അടുക്കളജോലി ചെയ്യണമെന്നും ആൺകുട്ടികൾ മരം കയറണമെന്നുമുള്ള ധാരണ തെറ്റാണെന്ന് ഉമ പറഞ്ഞു തരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് എഡിറ്റിംഗ് വശത്താക്കിയത്. സഹോദരൻ അമൽ സഹായിച്ചു. വീട്ടിൽ തന്നെ സ്റ്റുഡിയോ സെറ്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |