കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഇ.ഡി അന്വേഷണം തുടരാമെങ്കിലും പരിധി കടക്കരുതെന്ന് ഹൈക്കോടതി. കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാമെന്നിരിക്കെ ആരെയും ചോദ്യം ചെയ്യേണ്ടതില്ല. കിഫ്ബിയുടെ ഉദ്യോഗസ്ഥരെ ഏഴ് തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തില്ലേയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു.
ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് മുൻമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്കിയ ഹർജി 14ന് വീണ്ടും പരിഗണിക്കും. പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും തോമസ് ഐസക്ക് ഇതുവരെ ഹാജരായിട്ടില്ലെന്നും ഇ.ഡിക്കുവേണ്ടി അഡി. സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ ബോധിപ്പിച്ചു. തോമസ് ഐസക്ക് കിഫ്ബിയുടെ വൈസ് ചെയർമാൻ മാത്രമായിരുന്നെന്ന് കോടതി പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് ഇറക്കിയതിൽ തെറ്റുണ്ടെന്ന് ആർ.ബി.ഐയും ഫണ്ട് വഴിവിട്ട് ചെലവഴിച്ചെന്ന് സി.എ.ജിയും പറഞ്ഞിട്ടില്ലെന്ന് കിഫ്ബിക്കു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ അരവിന്ദ് പി. ദത്താറും തോമസ് ഐസക്കിനുവേണ്ടി ഹാജരായ സുപ്രിംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയും ബോധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |