വെഞ്ഞാറമൂട്: ഷഹനയുടെ വീടിന്റെ പടികടക്കുമ്പോൾ ആദ്യം കാണുന്നത് ഹാളിലെ ഷോ കേസിൽ നിറയെ അവൾക്ക് ലഭിച്ച പുരസ്കാരങ്ങളും ട്രോഫികളും. തൊട്ടടുത്ത വായനാ മുറിയിൽ അടുക്കി വച്ചിരിക്കുന്ന മെഡിക്കൽ പുസ്തകങ്ങൾ, മേശപ്പുറത്ത് അനാഥമായ സ്റ്റെതസ്കോപ്പ്...
സ്ത്രീധനത്തിന്റെ പേരിൽ ബലിയാടായ യുവ ഡോക്ടർ ഷഹനയുടെ വീട്ടിലേക്ക് ആശ്വാസവാക്കുമായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വനിതാ കമ്മിഷൻ അദ്ധ്യക്ഷ സതീ ദേവി, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളും മുൻ ആരോഗ്യ മന്ത്രിമാരുമായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ഡി.കെ. മുരളി എം.എൽ.എ എന്നിവർ ഷഹനയുടെ വീട് സന്ദർശിച്ചു.
പൊലിസിന്റെ അന്വേഷണത്തിൽ തൃപ്തിയുണ്ടങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് ഷഹനയുടെ സഹോദരൻ ജാസിം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് നിവേദനം നൽകും.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുവട്ടമെങ്കിലും ഷഹനയെ പരിചയപ്പെട്ട ഒരു രോഗിയും അവളെ മറക്കില്ല. നിറ ചിരിയോടെ ഓരോ രോഗിയുടെയും അടുത്തെത്തി ക്ഷമയോടെ രോഗവിവരം കേട്ടിരുന്ന ഡോക്ടർ. രണ്ട് മാസം മുൻപ് ഷഹന പരിചരിച്ച ഒരു സ്ത്രീ ഇന്നലെ വീട് തേടിപ്പിടിച്ചെത്തി അമ്മയെ സാന്ത്വനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |