കൊച്ചി: മറൈൻഡ്രൈവിൽ നവകേരളസദസിൽ പങ്കെടുക്കാനെത്തിയ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മർദ്ദനം. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗം റയീസിനാണ് പരിക്കേറ്റത്. കൈയ്‌ക്കും തലയ്‌ക്കുമടക്കം റയീസിന് പരിക്കേറ്റിട്ടുണ്ട്. രണ്ടുതവണയായി ക്രൂരമർദ്ദനമാണ് ഏറ്റത്. താൻ പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്നും പാർട്ടിക്കാരനാണെന്ന് അറിയിച്ചിട്ടും മർദ്ദനമേറ്റെന്ന് റയീസ് പറഞ്ഞു. മർദ്ദനമേറ്റതിനാൽ പാർട്ടി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. മർദ്ദനമേറ്റതിന് പിന്നാലെ സംഭവത്തിൽ തനിക്കെതിരെ പൊലീസ് കേസെടുത്തെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പാർട്ടി വിടുന്നതായി ഇദ്ദേഹം അറിയിച്ചു.
ഒരു ഫോൺ കോൾ വന്നതിനെത്തുടർന്ന് പരിപാടി നടക്കുന്നയിടത്ത് നിന്നും പുറത്തിറങ്ങിയ റയീസിനെ അഞ്ച് പേർ തടയുകയും ഫോൺ പരിശോധിച്ച ശേഷം വിടുകയും ചെയ്‌തു. പിന്നാലെ ഇതേസംഘം കൂട്ടമായെത്തി മർദ്ദിക്കുകയായിരുന്നു. നവകേരള സദസിന് സമീപം ഡെമോക്രാറ്റിക് സ്‌റ്റുഡൻസ് അസോസിയേഷൻ ലഘുലേഖ വിതരണം ചെയ്‌ത് പ്രതിഷേധിച്ചിരുന്നു. പരിപാടിയുടെ സദസിൽ ഇവർക്ക് സമീപമാണ് ഫോൺചെയ്യാനിറങ്ങിയ റയീസ് നിന്നത്. ഇതോടെ ഇവർക്ക് മർദ്ദനമേറ്റതിന് പിറകെ റയീസിനും മർദ്ദനമേൽക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സാരമായ പരിക്കുകളോടെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ റയീസ് ചികിത്സ തേടി.തന്നെ ആക്രമിച്ചത് 19 പേരോളം ഉണ്ടായിരുന്നതായും മുഖത്തടക്കം അടിയേറ്റെന്നുമാണ് റയീസ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |