തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർ ഡോ.ഷഹനയുടെ ആത്മഹത്യാകുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഇതൊരു സാധാരണ രീതിയിലുള്ള വിവാഹാലോചന മാത്രമായിരുന്നെങ്കിൽ താൻ ഈ വിവാഹത്തിൽ നിന്ന് പിൻമാറുമായിരുന്നു. പക്ഷേ എനിക്ക് ഇനി ജീവീതത്തിൽ മറ്റൊരാളെ ചിന്തിക്കാനാകില്ലെന്ന് ഷഹനയുടെ കുറിപ്പിലുണ്ട്. റുവൈസുമായുള്ള അടുപ്പം ഷഹനയുടെ വരികളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു.
കുറിപ്പിന്റെ ആദ്യഭാഗങ്ങളിൽ പിതാവിന്റെ മരണവും തുടർന്നുള്ള കുടുംബ സാഹചര്യവുമാണുള്ളത്. കുറച്ചു ദിവസങ്ങളായി അനുഭവിച്ച മനോവിഷമം കുറിപ്പിലുണ്ട്. അവൻ ഇങ്ങനെ സ്ത്രീധനം ചോദിക്കുന്നത് സഹോദരിക്ക് വേണ്ടിയാണോയെന്ന് ചോദിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.
മൂന്ന് ഒ.പി ടിക്കറ്റുകളിലായാണ് വിശദമായ ആത്മഹത്യാ കുറിപ്പ്. കാഷ്വാലിറ്റിയിൽ നിന്ന് രോഗികൾക്ക് നൽകുന്ന റോസ് നിറത്തിലുള്ള ഒ.പി ടിക്കറ്റുകളുടെ ഇരുവശങ്ങളിലുമായാണ് കുറിപ്പ്.
ഷഹനയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെങ്കിലും അദ്യം അത് നിസാരവത്കരിക്കുന്ന നടപടിയായിരുന്നു മെഡിക്കൽ കോളേജ് പൊലീസ് സ്വീകരിച്ചത്. എന്നാൽ ഷഹനയും റുവൈസും തമ്മിലുള്ള ബന്ധം അറിയാവുന്നവർ റുവൈസിന്റെ പങ്കിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിപ്പിക്കുകയും പിന്നാലെ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശിക്കുകയും ചെയ്തതോടെയാണ് പൊലീസ് റുവൈസിനെ തപ്പിയിറങ്ങിയത്.
ഡോ.ഷഹനയുടെ ആത്മഹത്യ:
റുവൈസിന്റെ പിതാവിനെ തിരയുന്നു
തിരുവനന്തപുരം:ഡോ.ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി റുവൈസിന്റെ പിതാവും രണ്ടാം പ്രതിയുമായ കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടിൽ അബ്ദുൽ റഷീദിനായി പൊലീസിന്റെ വ്യാപക തിരച്ചിൽ. ഇയാൾ നിലവിൽ ഒളിവിലാണ്. പെൺകുട്ടിയുടെ മരണത്തിനു കാരണമായ സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയതിനാണ് റഷീദിനെ പ്രതിയാക്കിയത്. വീട്ടിലും സമീപത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉപയോഗിക്കുന്ന ഫോൺ കൊണ്ട് പോയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുൻകൂർ ജാമ്യത്തിനും ശ്രമിക്കുന്നതായാണ് സൂചന.
കൂടുതൽ പേർ പ്രതികളാകുമോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. പൊലീസിന് സംശയമുള്ളതും അല്ലാത്തതുമായ ബന്ധുക്കളുടെ വീടുകളിലും സ്പെഷ്യൽ ബ്രാഞ്ച് സംഘത്തിന്റെ സഹായത്തോടെ നിരീക്ഷണം നടത്തുകയാണ്.
റിമാൻഡിലായ ഒന്നാം പ്രതി റുവൈസിനെ കസ്റ്റഡിയിൽ വാങ്ങാൻ മെഡിക്കൽ കോളേജ് പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇയാളെ ചൊവ്വാഴ്ച ഹാജരാക്കാൻ കോടതി ജയിൽ അധികൃതർക്കു നിർദ്ദേശം നൽകി.
റുവൈസിനെ അന്നുതന്നെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കലും കൂടുതൽ ചോദ്യം ചെയ്യലുമുണ്ടാകും.
ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്ടിലും കരുനാഗപ്പള്ളിയിലും ചില ചടങ്ങുകൾ നടന്നു. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കും. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. അതിലെ വരികളുടെയും പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റുവൈസിനെയും പിതാവിനെയും പ്രതികളാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |