തിരുവനന്തപുരം: സഹപാഠികളായ 14 പേരെ കണ്ടെത്താനാകാതെ ഇക്കുറിയും 'മിലൻ" പിരിഞ്ഞു, അടുത്ത വർഷം അവരെയും കൂട്ടാമെന്ന പ്രത്യാശയോടെ. 1977- 80 ബാച്ചിൽ തിരുവനന്തപുരം ഗവൺമെന്റ് ലാ കോളേജിലെ നിയമവിദ്യാർത്ഥികളുടെ സംഘടനയാണ് 'മിലൻ". 2008ൽ സംഘടന രൂപംകൊണ്ടതുമുതൽ എല്ലാ വർഷവും ഡിസംബറിലെ രണ്ടാമത്തെ ഞായറാഴ്ച പഴയ കൂട്ടൂകാർ ഒത്തുകൂടും.
കൂട്ടായ്മയിലെ അംഗങ്ങളെല്ലാം വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർ. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിലൊരാളായ രമേശ് ചെന്നിത്തലയാണ് സംഘത്തിന്റെ കപ്പിത്താൻ. ഇന്നലെ രാവിലെ 10 മണിക്ക് കോവളം അനിമേഷൻ സെന്ററിലാണ് മിലൻ അംഗങ്ങൾ ഒത്തുകൂടിയത്. പാട്ടും പ്രസംഗവും പഴങ്കഥകളുമായി പരിപാടി വൈകുവോളം നീണ്ടു.
ഗിരിജകുമാരി, ഹരീഷ്, വിതുകുമാർ എന്നിവരാണ് കൂട്ടായ്മയെന്ന ആശയം ആദ്യം മുന്നോട്ട് വച്ചത്. രമേശ് ചെന്നിത്തല മുൻകൈ എടുത്തതോടെ സംഘടന യാഥാർത്ഥ്യമായി. കൂട്ടായ്മയ്ക്ക് ഹിന്ദിയിൽ ഒത്തുചേരൽ എന്നർത്ഥം വരുന്ന 'മിലൻ" എന്ന പേര് നിർദ്ദേശിച്ചതും ഹിന്ദിയിൽ പ്രാവീണ്യമുള്ള ചെന്നിത്തല തന്നെ. തുടക്കത്തിൽ 50 അംഗങ്ങളുണ്ടായിരുന്നു. അത് 71 വരെയെത്തി. 15 പേർ പലപ്പോഴായി മരണപ്പെട്ടു. സഹപാഠികളായിരുന്ന 14 പേരെക്കൂടി കണ്ടെത്താനുണ്ട്. ആ ശ്രമത്തിലാണ് ഈ ചങ്ങാതിക്കൂട്ടം.
രമേശ് ചെന്നിത്തലയ്ക്ക് പുറമേ ബാലാവകാശ കമ്മിഷൻ മുൻ ചെയർമാൻ അഡ്വ. സുരേഷ്, പുനലൂർ മുൻസിപ്പാലിറ്റി മുൻ ചെയർമാൻ സുരേഷ്, എൻ.സി.ആർ.ടി ഡയറക്ടറും കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറുമായിരുന്ന ഡോ. ഹാഷീം, പ്രവാസി വ്യവസായി എം.ബഷീർ, ആർ.എൽ.ഡി സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷഹീദ് അഹമ്മദ്, ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി ആനി സീറ്റി, ടെക്‌നിക്കൽ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന രാജീവ്, ഡി.സി.സി സെക്രട്ടറി കെട്ടിടത്തിൽ സുലൈമാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |