കണ്ണൂർ: മദ്യലഹരിയിൽ എസ്‌ഐയെ മർദിച്ച തലശേരി സ്വദേശി റസീന നാട്ടുകാർക്ക് സ്ഥിരം 'തലവേദന'യാണെന്ന് പൊലീസ്. മുൻപും പലവട്ടം റസീന മദ്യലഹരിയിൽ അക്രമം അഴിച്ചുവിട്ടിട്ടുണ്ടെന്നും അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമാണ് പതിവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് മദ്യലഹരിയിൽ എസ്‌ഐയെ മർദിച്ച സംഭവത്തിൽ വീണ്ടും അകത്താകുന്നത്. ഇത്തവണ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ‌്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കൂളിബസാർ സ്വദേശിയായ റസീന ഇന്നലെ രാത്രിയാണ് മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതും മറ്റ് വാഹനങ്ങളിൽ ഇടിപ്പിച്ചതും. നാട്ടുകാർ ഇത് ചോദ്യം ചെയ്തതോടെ കണ്ണിൽ കണ്ടവരെയെല്ലാം ഇവർ മർദിക്കാനും അസഭ്യം പറയാനും തുടങ്ങി. യുവതി നാട്ടുകാരിലൊരാളെ ചവിട്ടുന്നതും അയാൾ തിരിച്ച് ഉപദ്രവിക്കുന്നതും പൊലീസുകാർ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് എസ്ഐ ദീപ്‌തിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം റസീനയെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് എസ്ഐയെ മർദിച്ചത്. നാട്ടുകാരുടെ പരാതിയിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |