പത്തനംതിട്ട: നിലയ്ക്കൽ ഭദ്രാസനാധിപനെതിരെ മോശം പരാമർശം നടത്തിയ ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ കർശന നടപടിയെടുക്കാൻ ഓർത്തഡോക്സ് സഭാദ്ധ്യക്ഷനുമേൽ സമ്മർദ്ദമേറിയെന്ന് വിവരം. മാത്യൂസ് വാഴക്കുന്നത്തിനെതിരെ കൃത്യമായ നടപടിയെടുത്തില്ലെങ്കിൽ സഭയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഭൂരിഭാഗം സഭാസ്ഥാനീയരും കതോലിക്കാ ബാവായെ നിലപാട് അറിയിച്ചെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, സഭാദ്ധ്യക്ഷനെ നേരിട്ട് കണ്ട് നടപടി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് മാത്യൂസ് വാഴക്കുന്നം. സഭാദ്ധ്യക്ഷന്റെ കല്പന പോലും കാറ്റിൽ പറത്തിയുള്ള ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ മോശം പരാമർശത്തിൽ കടുത്ത സംഘർഷമാണ് ഓർത്തഡോക്സ് സഭയ്ക്കുളളിലുളളത്. തന്റെ കല്പനക്ക് വിധേയനാക്കേണ്ട വൈദികനിൽ നിന്ന് ഒരു ഭദ്രാസനാധിപനും ഇതുവരെ കേൾക്കാത്ത പരാമർശമാണ് നിലയ്ക്കൽ ബിഷപ്പ് ജോഷ്വാ മാർ നിക്കോദിമോസ് കേട്ടത്.
ഫാ. ഷൈജു കുര്യന്റെ ബിജെപി പ്രവേശനത്തോടെ വൈദികർക്ക് ഇടയിൽ രാഷ്ട്രീയമായ ചേരിതിരിവ് രൂക്ഷമാണ്. ഇത് നിയന്ത്രിക്കാൻ ഇറങ്ങുന്ന ബിഷപ്പുമാർക്ക് നിക്കോദിമോസിനെ പോലെ അസഭ്യം കേൾക്കേണ്ടി വന്നാൽ സഭയുടെ അച്ചടക്കവും കെട്ടുറപ്പും തകരും. അതിനാൽ, ഫാ. മാത്യൂസ് വാഴക്കുന്നത്തിനു എതിരെ എത്രയും വേഗം കർശന നടപടി എടുക്കണം എന്ന് ഭൂരിഭാഗം ഭദ്രസനാധിപൻമാരും സഭാദ്ധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നടപടി വരാതിരിക്കാൻ നേതൃത്വത്തിനു മേൽ വലിയ സമ്മർദ്ദം മാത്യൂസ് വാഴക്കുന്നം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |