തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ മാർച്ച് ഉദ്‌ഘാടനം ചെയ്തു.
റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർ അല്പനേരത്തിനുശേഷമാണ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത്. ഒരുമണിക്കൂറോളം പ്രതിഷേധം തുടർന്നെങ്കിലും സമരക്കാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് കൂട്ടാക്കിയില്ല.
നിയമാനുസൃത ജോലിയാണ് പൊലീസ് ചെയ്യുന്നതെങ്കിൽ യൂത്ത് കോൺഗ്രസ് അതിനെ അംഗീകരിക്കുമെന്നും സി.പി.എമ്മിന്റെ ഗുണ്ടാപ്പണി ഏറ്റെടുത്താൽ ശക്തമായി പ്രതികരിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളാണ് പൊലീസ് നടപ്പാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച പൊലീസുകാരൻ, മുഖ്യമന്ത്രിയുടെ അടിമപ്പണിയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ ക്ലിഫ് ഹൗസിലെ പേരക്കുട്ടിക്ക് പാലും ബിസ്‌കറ്റും വാങ്ങി നൽകുന്നതാകും നല്ലതെന്നും പരിഹസിച്ചു.
സി.ഐക്ക് എതിരെ രോഷപ്രകടനം
അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച കന്റോൺമെന്റ് സി.ഐ ബി.എം.ഷാഫിക്കെതിരെ രോഷപ്രകടനവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നലെ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് 'അവൻ എവിടെ?' എന്നുചോദിച്ച് രോഷാകുലരായത്. സെക്രട്ടേറിയറ്റ് നടയിൽ ഡ്യൂട്ടിയിലായിരുന്ന സി.ഐ യൂത്ത് കോൺഗ്രസ് മാർച്ച് എത്തുന്നതിനുമുമ്പ് സ്റ്റേഷനിലേക്ക് മടങ്ങിയിരുന്നു.
ഷാഫി എവിടെ എന്ന് ചോദിച്ച് പ്രവർത്തകർ പൊലീസിനോടു കയർത്തു. രാഹുലിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച സി.ഐ ഷാഫി ഇനി മര്യാദയ്ക്ക് ശമ്പളം വാങ്ങില്ലെന്ന് ഷാഫി പറമ്പിൽ രോഷംകൊണ്ടു. ‘നിങ്ങൾ പുലർച്ചെ അഞ്ചു മണിക്ക് വീട്ടിൽച്ചെന്ന് വൃത്തികേടു കാട്ടിയിട്ടും സഹകരിക്കാൻ തയ്യാറായ ഒരാൾ മാദ്ധ്യമങ്ങളോടു സംസാരിക്കാൻ ശ്രമിക്കുമ്പോൾ കഴുത്തിനു കുത്തിപ്പിടിക്കുക. അവൻ എവിടെ? എന്നും ചോദിച്ചു. ‘എവിടെടാ സി.ഐ ഷാഫി’ എന്നു ചോദിച്ച്, മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ പൊലീസിനുനേരെ തിരിഞ്ഞത് ഉന്തിനും തള്ളിനുമിടയാക്കി. യൂണിഫോമില്ലാതെ പുറത്തിറങ്ങുമ്പോൾ കാണാമെന്നും അതിനിടെ പ്രവർത്തകർ ചിലർ വിളിച്ചുപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |