പയ്യന്നൂർ : ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഭക്തരുടെ മനം കുളിർപ്പിച്ച് രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട സമാപനദിനത്തിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. വൈകിട്ട് മൂന്ന് മണിയോടെ ക്ഷേത്ര മുറ്റത്ത് കന്നിമൂലയിൽ കൈലാസക്കല്ലിന് സമീപം ചെത്തിപ്പൂമാലകളാൽ അലംകൃതമായ തിരുമുടി ഉയർന്നപ്പോൾ ആചാര്യസ്ഥാനികരും വിശ്വാസികളും അരിയെറിഞ്ഞ് ഭുവനേശ്വരിയെ വരവേറ്റു.
ഈ സമയത്ത് പുരാവൃത്തത്തിലെ ആത്മാഹുതിയെ ഓർമ്മിപ്പിച്ച് വാല്യക്കാർ മേലേരി കൈയേറ്റു. കൈകളിൽ വെള്ളോട്ട് പന്തമേന്തി പൊയ്ക്കണ്ണണിഞ്ഞ ഭഗവതി തകിലിന്റെയും കുഴലിന്റെയും അലൗകിക താളത്തിനനുസരിച്ച് മൂന്ന് തവണ ക്ഷേത്രം വലം വെച്ച് മണിക്കിണറിൽ നോക്കിയ ശേഷം വിശ്വാസികളെ മഞ്ഞക്കുറി നൽകി അനുഗ്രഹിച്ചു.
ദേവിയുടെ പന്തൽ മംഗലത്തിനെത്തിയ പതിനായിരങ്ങൾക്ക് കായക്കഞ്ഞി നൽകി. വിവിധ മുച്ചിലോട്ട് ക്ഷേത്രങ്ങളിൽ നിന്നെത്തിയ സ്ഥാനികർക്ക് നാലില പന്തലിൽ സദ്യ വിളമ്പിയതിന് ശേഷം ക്ഷേത്ര സമീപത്തൊരുക്കിയ വിശാലമായ പന്തലിലാണ് അന്ന പ്രസാദം നൽകിയത്. പുലിയൂർ കണ്ണൻ, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി ,കുണ്ടോർ ചാമുണ്ഡി, മടയിൽ ചാമുണ്ഡി തുടങ്ങിയ തെയ്യക്കോലങ്ങളും ഇന്നലെ അരങ്ങിലെത്തി. അർദ്ധരാത്രിയോടെ ഭഗവതിയെ ആറാടിച്ചതിന് പിന്നാലെ വെറ്റിലാചാരത്തോടെ പെരുങ്കളിയാട്ടത്തിന് സമാപനമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |