കായിക്കര കടൽ ലാളിച്ചുവളർത്തിയ കുമാരു പിന്നെ ആശാനായി, ചിന്നസ്വാമിയായി ഒരു വീണപൂകൊണ്ട് വിശ്വദർശന ചക്രവാളത്തെ തൊട്ടു. തൂലികയിലൂടെ കവിതയുടെ മഹാസാഗരം സൃഷ്ടിച്ച സ്നേഹഗായകൻ പല്ലനയാറ്റിൽ അസ്തമിച്ചിട്ട് ജനുവരി 16ന് ഒരു നൂറ്റാണ്ട്. പാടുക പാടുക പൊൻകുയിലേ എന്ന് ടാഗോറിനോട് അപേക്ഷിച്ച കവിയുടെ പ്രണയഗീതങ്ങൾ കുമാരകോടിയിൽ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു
കായിക്കരയിൽ വിരിഞ്ഞ പൂവ് പല്ലനയാറ്റിൽ വീണപൂവാകുംവരെ പ്രകൃതി അനുവദിച്ചത് കേവലം 51 വർഷം. കഷ്ടിച്ച് അരനൂറ്റാണ്ട്. പക്ഷേ കാവ്യകല എന്ന ഏഴാമിന്ദ്രിയം കൊണ്ട് മഹാകവി കുമാരനാശാൻ വരാൻ പോകുന്ന അഞ്ചു നൂറ്റാണ്ടിനപ്പുറത്തേക്ക് പ്രകാശം പരത്തുന്നു. സ്നേഹസൗരഭ്യം ചൊരിയുന്നു.
കൊല്ലവർഷം 1048 (1873) മേടമാസം ഒന്നാം തീയതി ചിത്രാപൗർണമിനാളിൽ ആ പൂ വിടർന്നു. കൊല്ലവർഷം 1099 (1924 ജനുവരി 16) മകരം മൂന്നാം തീയതി രാത്രി വീണപൂവായി.
'അഹോ നാടകം നിഖില"വും എന്ന് മർത്ത്യജീവിതത്തെയും കാലചക്രത്തെയും വിലയിരുത്തിയ മഹാഗുരുവിന്റെ അരുമശിഷ്യനും സ്വന്തം ജീവിത ഗതിവിഗതികളെയും മുൻകൂട്ടി കണ്ടിരുന്നു. ഗുരുദേവനെ കുമാരു ആദ്യമായി കാണുന്നത് 1891ൽ. അന്ന് നാടകങ്ങളും കീർത്തനങ്ങളുമെഴുതി നടക്കുന്ന 16കാരനായ കായിക്കര കെ.എൻ. കുമാരൻ. കുമാരുവിന്റെ നീണ്ട നയനങ്ങളിൽ മഹാവൃക്ഷത്തിന്റെ വിത്തുകൾ ഗുരു ദർശിച്ചു. മഹാപ്രവാഹത്തിന്റെ ഈറ്റില്ലത്തിലെ നീർമുത്തുകൾ ശ്രദ്ധിച്ചു.
കവിതയുടെ ആഴമറിയാൻ കൗതുകപൂർവം ഗുരു രണ്ടുവരികൾ നിർമ്മിച്ചു ചൊല്ലി.
''കോലത്തുകര കുടികൊണ്ടരുളും
ബാലപ്പിറ ചൂടിയ വാരിധിയേ"
അടുത്ത ക്ഷണം തന്നെ കുമാരു അതു പൂരിപ്പിച്ചു.
'കാലൻ കനിവറ്റുകുറിച്ചു വിടു -
ന്നോലപ്പടിയെന്നെയയക്കരുതേ"
ഈ സമസ്യാപൂരണത്തിൽ കുമാരന്റെ പ്രാർത്ഥനയുണ്ട്. അപേക്ഷയുണ്ട്. കാവ്യജീവിതം തന്നെയുണ്ട്. ആ നിമിഷത്തിൽ ചിന്നസ്വാമിയെയും സ്നേഹഗായകനെയും സംഘടനാ കാര്യദർശിയെയും ഗൃഹസ്ഥാശ്രമിയെയും ഗുരുദേവൻ ദീർഘദർശനം ചെയ്തിരിക്കാം.
പിൽക്കാലത്തു തന്റെ ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ കുമാരനാശാൻ തന്റെ കൃതികളിലൂടെ മുൻകൂട്ടി ആവിഷ്ക്കരിച്ചിരുന്നു. പല കൃതികളിലും അതു കാണാം.
''കാലം കുറഞ്ഞദിനമെങ്കിലുമർത്ഥദീർഘം" എന്ന വീണപൂവിലെ വരി എത്ര അർത്ഥഗർഭമാണ്. വഴിയാത്രക്കാർക്കു തടസമായ കഠിന ശിലയായി നിലനിൽക്കുന്നതിനെക്കാൾ മിന്നൽപ്പിണരിന്റെ ക്ഷണികജ്യോതിസല്ലേ അഭികാമ്യം എന്നു തൊട്ടുപിന്നാലെയുള്ള ചോദ്യവും ആത്മഗതമാകാം.
അറിവിന്റെ സൗരയൂഥത്തിലൂടെയായിരുന്നു ഗുരുദേവന്റെ സഞ്ചാരമത്രയും. ചിന്നസ്വാമിയായ ശിഷ്യനെയും ആ മാർഗത്തിലേക്ക് ആനയിച്ചു. ബംഗളൂരുരിലും കൽക്കട്ടയിലും കുമാരനെ ഉയർന്ന വിദ്യാഭ്യാസത്തിനയക്കുന്നത് അതിന്റെ ഭാഗമാണ്.
കവിതയിൽ ഗുരുദേവൻ സമേരു പർവതം പോലെയാണെന്ന് ആശാനറിയാം. ഒരു വഴികാട്ടിയോ രക്ഷകനോ ആചാര്യനോ മാത്രമായിരുന്നില്ല ആശാനെ സംബന്ധിച്ച് ഗുരു. ഗുരുവിന്റെ ഷഷ്ട്യബ്ദപൂർത്തിക്ക് ആശാൻ നൽകിയ അക്ഷരോപഹാരത്തിൽ അത് വ്യക്തമാക്കുന്നുണ്ട്.
''നേരാംവഴികാട്ടും
ഗുരുവല്ലോ പരദൈവം"
അതു തനിക്കു മാത്രമല്ല മനുഷ്യരാശിയ്ക്കാകെയെന്നും സൂചിപ്പിക്കുന്നു. ഉത്തമ ഗുരുവിനും ദൈവത്തിനും മാത്രമേ മനുഷ്യസഹജമായ പിഴവുകൾ ക്ഷമിക്കാനാകൂ. അത്തരം നിരവധി സംഭവങ്ങൾ ജീവിതത്തിൽ ആശാൻ തന്നെ അനുഭവിച്ചിട്ടുണ്ട്. സ്വസമുദായത്തിന്റെ അകത്തും പുറത്തുമുള്ള അസൂയാലുക്കളും അല്പജ്ഞാനികളും കല്ലെറിഞ്ഞപ്പോഴും ഗുരു നിശബ്ദമായി സാന്ത്വനിപ്പിച്ചു. നാല്പത്തിയഞ്ചാം വയസിലെ വിവാഹം ആശാന് പോലും വിശ്വസിക്കാനായില്ല. ഗുരുവിന്റെ പ്രിയശിഷ്യനായി, ഗുരുവിന്റെ ആത്മീയ കർമ്മരഥമായ എസ്.എൻ.ഡി.പി യോഗത്തിന്റെ സാരഥിയായി മാറിയ കുമാരനാശാൻ വിവാഹിതനാകുന്നു എന്നറിഞ്ഞപ്പോൾ പല കേന്ദ്രങ്ങളും ഞെട്ടി. ആരോപണങ്ങളും അപവാദങ്ങളും പ്രചരിച്ചു. ദാമ്പത്യജീവിതത്തിലേക്ക് തന്നെ തള്ളിവിട്ടത് സ്വന്തം മനസോ പ്രണയമോ വിധിയോ എന്ന് ആശാന് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. വധുവായ ഭാനുമതിയമ്മയുമായി ഇരുപത്തിയേഴു വയസിന്റെ വ്യത്യാസം.
ഗുരുസന്നിധിയിൽ ആത്മനിവേദനം ശ്ളോകരൂപത്തിൽ സമർപ്പിച്ചു. ഗുരുവിന്റെ അനുമതിയായിരുന്നു ഉദ്ദേശ്യം. നാലാം ശ്ളോകത്തിൽ ഇങ്ങനെ പറയുന്നു:
അങ്ങയെ അറിയിക്കാതെ തന്നെ ഞാൻ ചെയ്തതാണെങ്കിലും ശിഷ്യവാത്സല്യം കൊണ്ട് എന്റെ ഈ നിശ്ചയത്തെ അനുവദിക്കണമേ; ഭക്തികൊണ്ട് തലതാഴ്ത്തി കൈകൂപ്പി ഞാൻ ആദ്യമായി ചെയ്യുന്ന പ്രാർത്ഥനയാണല്ലോ ഇത് " ആശാന്റെ ഉദ്യമത്തെ എതിർത്ത ഒരാളോട് പുഞ്ചിരിച്ചുകൊണ്ട് ഗുരു പറഞ്ഞതും പ്രസിദ്ധമാണല്ലോ.
നാല്പതുകൊല്ലം ഗോതമ്പുതിന്നു ജീവിച്ച ഒരാൾ അതു മാറ്റി നെല്ലരിയാക്കി - അതിലെന്താ? അനുഗ്രഹം ചോദിച്ചുകൊണ്ട് വന്ന ആശാന്റെ കമ്പിസന്ദേശത്തിന് മറുപടി അയക്കണ്ടേ എന്ന് ഒരു ശിഷ്യൻ ചോദിച്ചപ്പോൾ അനുഗ്രഹം അതുണ്ടല്ലോ അയച്ചിട്ടുവേണോ എന്നായിരുന്നു ഗുരുവിന്റെ മറുപടി.
ആറുവർഷമേ ദാമ്പത്യജീവിതവസന്തമുണ്ടായിരുന്നുള്ളൂവെങ്കിലും ആശാന്റെ മികച്ച പല കൃതികളും രചിക്കപ്പെട്ടത് ഈ കാലയളവിലാണ്. പ്രരോദനം, ചിന്താവിഷ്ടയായ സീത, പുഷ്പവാടി, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ, ബുദ്ധചരിതം അഞ്ചാം ഭാഗം എന്നിവ. ടാഗോറിനെ കാണുന്നത്, വെയ്ൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും കിട്ടുന്നത് തുടങ്ങിയ സുപ്രധാന സംഭവങ്ങളും വിവാഹശേഷമാണ്. പ്രണയത്തിനായി കഴിയുമെങ്കിൽ നൂറാവർത്തി ചാകാൻ പോലും ഉപദേശിച്ച സ്നേഹഗായകൻ ദാമ്പത്യ അദ്ധ്യായം കൂടിയായാലേ തന്റെ ജീവിതം പൂർണമാകൂ എന്ന് കരുതിയിരിക്കാം. 'തിരിയാ ലോകരഹസ്യമാർക്കുമേ" എന്നറിയാവുന്ന ആശാൻ തള്ളയും കുട്ടിയും എന്ന കൊച്ചുകവിതയിൽ പറയുന്നുണ്ടല്ലോ.
നാമിങ്ങറിയുവതല്പം - എല്ലാ -
മോമനേ ദേവസങ്കല്പം.
ഒരേ സൂര്യൻ പല ജലകുംഭങ്ങളിലും സരസുകളിലും പലതായി കാണുന്നപോലെ വിപ്ളവകവി, സ്നേഹഗായകൻ, സ്വാതന്ത്ര്യ ഗായകൻ, മികച്ച വാഗ്മി, വേദാന്തി എന്നീ നിലകളിൽ വിലയിരുത്തപ്പെട്ടു. പക്ഷേ അതിനപ്പുറം ദൃശ്യമാകാത്ത നിരവധി പൂത്തുലഞ്ഞ ചില്ലകൾ കൂടിയുണ്ട് ആ മഹാവൃക്ഷത്തിൽ. ഇനിയും വിലയിരുത്തപ്പെടാത്ത എത്രയെത്ര കവിതകൾ, സ്തോത്രകൃതികൾ.
ശാസ്ത്രം ഇപ്പോൾ വിസ്മയത്തോടെയാണ് ദൈവകണങ്ങളെയും തമോകണങ്ങളെയും വിലയിരുത്തുന്നത്.ആശാന്റെ കാവ്യരചനയുടെ സമഗ്രശക്തിയും പ്രതിഫലിക്കുന്നതാണ് പ്രരോദനത്തിലെ അവസാന വരികൾ.
ആകാശങ്ങളെ അണ്ഡരാശികളോടെ ഭക്ഷിക്കുന്ന ആകാശം. ഇക്കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കുന്ന പ്രഭാസാരം. ശോകാശങ്ക സ്പർശിക്കാത്ത ശുദ്ധമായ സുഖവും ദുഃഖീകരിക്കുന്ന ഏകാന്തദ്വയ ശാന്തിഭൂവിന് നമസ്കാരം. ആശാൻ ഭാവന അംബരചുംബിയാകുന്ന അനേകം വിശിഷ്ടമുഹൂർത്തങ്ങളിലൊന്നാണിത്.
പ്രരോദനത്തിൽത്തന്നെ വിധിവിനോദം പോലെ സൂര്യൻ നട്ടുച്ചയ്ക്ക് അസ്തമിക്കുന്നതിനെപ്പറ്റി കവി സൂചിപ്പിക്കുന്നുണ്ട്. ദുരവസ്ഥ ചാത്തൻ പുലയനെയും സാവിത്രി അന്തർജ്ജനത്തെയും വിശുദ്ധ പ്രണയനൂലിൽ കോർത്തിടുകയാണ്. അക്കാലത്ത് സങ്കല്പിക്കാൻ പോലുമാകാത്ത പ്രണയപ്രതിഷ്ഠ.
വിഗ്രഹാരാധനയ്ക്കും പ്രതിഷ്ഠയ്ക്കും അവകാശമില്ലാത്ത കാലത്താണല്ലോ ഗുരുദേവന്റെ പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ. ഗുരുസ്വാമിയും ചിന്നസ്വാമിയും നടത്തുന്ന വിപ്ളവകരമായ രണ്ടു പ്രതിഷ്ഠകൾ.
ദുരവസ്ഥയിൽ സാവിത്രിയുടെ മനോഗതങ്ങൾക്കിടെ ആശാൻ പോലുമറിയാതെ കടന്നുവരുന്ന ചില വരികൾ ജീവിത യാമാന്ത്യം പോലെ തോന്നും.
അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നു താഴുന്നു കഷ്ടം!
പിന്തുണയും പിടിയും കാണാതുൾഭയം
ചിന്തിദുസ്വപ്നത്തിലെന്നപോലെ
പൊന്താനുഴറുന്നു കാൽ നിൽക്കുന്നില്ലെന്റെ
ചിന്തേ, ചിറകുകൾ നൽകണേ നീ
ദിവ്യകോകിലം എന്ന കവിതയിൽ ആശാൻ ടാഗോറിനോട് അഭ്യർത്ഥിക്കുന്നത് പാടുക, പാടുക പൊൻകുയിലേ എന്നാണ്. കാരണം ലോകാന്ത്യത്തോളം കവികൾ പാടിക്കൊണ്ടിരിക്കുന്നു.
മകരത്തണുപ്പുള്ള രാത്രിയിൽ കൊല്ലത്തുനിന്നും റെഡീമർ എന്ന ബോട്ടിലായിരുന്നു ആശാന്റെ യാത്ര. സഹയാത്രികർ തിരിച്ചറിഞ്ഞ് നിർബന്ധിച്ചതിനാൽ അവർക്കായി യാത്രക്കിടയിൽ കരുണ ആലപിച്ചു. കരുണയും ശ്രീബുദ്ധചരിതം അഞ്ചാം ഭാഗവും എഴുതിയിരുന്ന നോട്ടുബുക്കായിരുന്നു കവിയുടെ കൈയിൽ. ധരിച്ചിരുന്നത് ഖദർ കോട്ട്. ക്ഷീണം കൊണ്ട് ഇനി ഞാൻ ഉറങ്ങട്ടെ എന്നുപറഞ്ഞ് ഒന്നാം ക്ളാസിലുള്ള ക്യാബിനിൽ ഉറങ്ങാൻ കിടന്നു. ഉറക്കം വരാതെ മകരക്കാറ്റും കണ്ണിമയ്ക്കാതെ ആകാശവും ആ നിദ്രയെ നോക്കിനിന്നു. കരുണ പാടിയും ഏറ്റുപാടിയും തിരകളും ഉറങ്ങിയില്ല. അതിനിടയിലെപ്പോഴോ കാലത്തിന്റെ ക്രൂരമായ പ്രഹരവും...
പല്ലനയാറിൻ തീരത്തെ കുമാരകോടിയിൽ നിന്നു നോക്കുമ്പോൾ ഈ ജലരേഖകൾ വായിച്ച് ആരുടെയും കണ്ണുകൾ മടങ്ങില്ല. കാറ്റിൽ മന്ദമിളകുന്ന ജലക്കണ്ണാടിയിൽ അപ്പോഴും തെളിഞ്ഞുകാണാം.
ക്ഷീണിക്കാത്ത മനീഷയും
മഷിയുണങ്ങാത്ത പൊൻപേനയും
അതിനൊപ്പം ചിന്താവിഷ്ടനായ മഹാകവിയും. ആ ചിന്തകൾ ചിറകുവച്ച് നമുക്ക് ചുറ്റും പാറിപ്പറക്കുന്നു.
( ലേഖകന്റെ ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |