വാക്കായി ജനിക്കുന്നു കടൽക്കരയിൽ
കടലായി പിറക്കുന്നു കാവ്യരൂപം
ആദിദേവൻ കാവൽനിൽക്കും ഹൈമവത
ഭൂവിലൂടൊഴുകിപ്പരക്കും മഹാനദി,
വിഭിന്നമാം മനുജ ജന്മങ്ങളെ,
പേരറിയാത്തവൃക്ഷങ്ങളെ, കിളികളെ,
മണ്ണിനോടൊട്ടിനടക്കും മൃഗങ്ങളെ
നെഞ്ചോടടക്കിപ്പിടിച്ചാത്മനാദം മുഴക്കും
ചൈതന്യധാരയിൽനിന്ന് തീർത്ഥാടനം.
'അറിവിലുമേറിയറിഞ്ഞീടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-" (1)
കവികുലശ്രേഷ്ഠനുയിർത്തെഴുന്നേറ്റു നില്പൂ.
പരകോടിശബ്ദവിനിയോഗനദിപ്രവാഹം
പ്രകൃതിരമണീയവിലോഭാവനൃത്തം
ജനിമൃതികൾക്കുമീതെ പരശതചിന്ത
വീശിപ്പുലരൊളിചിന്നിയുദിച്ചുനില്പൂ,
ഗുരുവരുൾകേട്ട് പിന്തുടർന്നാപദരമണീയ
പാത ഇടറാതെ ഉടലധീനമാക്കി
പുളകങ്ങൾ കയത്തിൽനിന്നുമാമ്പൽ
തളിരിട്ട് പൂവിടർത്തിടും പ്രദോഷം.
മാറ്റുവിൻ ചട്ടങ്ങളേ, എന്നു ചൊല്ലിയും
സ്നേഹമാണഖിലസാരമെന്നോതിയും
ഓളങ്ങൾതല്ലി തടംതല്ലിയിന്നലെ
കായിക്കരയിലെ കാറ്റും ചെമ്പകപ്പൂ
ചൂടിനില്ക്കും സതീരത്നകാന്തിയും.
പാവനാംഗികൾ ഓമനിക്കുന്നതാം
നിത്യഭാസുര താരാഗണങ്ങൾതൻ
അന്തരംഗഹിതമെന്തെന്നറിയാതെ
ധ്യാനരാഗം പുഴയിലർപ്പിച്ചവൾ
നേർത്തുനേർത്തുവരുന്നു നിലാവല
പൂവിൽനിന്നുപറന്നുപോം കാമന
ഏതിരുട്ടിലും കൂട്ടിരിക്കാമെന്ന്
കരളുരുകി വിടരുന്ന ചേതന.
വന്ദനം, മഹാകവേ!
കുന്തിരിക്കത്തിൻമണം,
വാക്കുകൾക്കുള്ളിൽ
ചേർത്തുവിളക്കിത്തുന്നിച്ചേർക്കും
വിദ്യയിൽ പെരുന്തച്ചൻ, ഉച്ചനീചത്വങ്ങൾ-
തൻമണ്ണിലൂടൊരു വ്യാഘ്രസഞ്ചാരം
വാക്കിൻധ്വനി, കാലത്തിൻമുമ്പേ പാഞ്ഞ
പ്രജ്ഞയാൽ ദുരവസ്ഥ നീക്കുവാൻ
അക്ഷരക്കൂട്ടാൽതീർത്തു ജ്വലിക്കും
മഹാർണവം.
സ്നേഹത്തിൻ നിറമെന്ത്,
മണമെന്തധീശത്വം
വാഴ്ത്തുവാൻ കൂട്ടിച്ചേർത്ത ജാതിയേ-
തമരത്വം വാഴ്ത്തുവാൻ തുന്നിച്ചേർത്ത
മതമേതജ്ഞാനത്തിൻ കൂരിരുൾ നീക്കും
പ്രാണശ്വാസത്തിൽനിന്നും കടഞ്ഞെടുത്തൂ
കവി, അനുരാഗനദിക്കു വിഘ്നം കൂടാ-
തൊഴുകാൻ, വസന്തം സ്പന്ദിക്കുന്ന
ഹൃദയനടുവിലൂടൊരുവഴി,
തീർത്ഥ സുഗന്ധം, നീലാകാശം.
നെല്ലിൻചോട്ടിൽ മുളയ്ക്കും കട്ടുപുല്ലല്ല
പാവം മനുഷ്യൻ, പുല്ലിനും നാവുണ്ടതെങ്കിൽ
ചൊല്ലും മർത്യന്റെ ജൈവചൈതന്യം
കർപ്പൂരദീപ്തി പരത്തും ചന്ദനംതന്നെ
ചെളിയും
സ്വർണക്കതിരുവിളക്കും
സൗരോർജ്ജമല്ലോ വിയർപ്പും;
പാടത്തിരുന്ന് കഴിക്കും പട്ടിണക്കഞ്ഞി
തന്നെ പ്രസാദം, അന്നമൂട്ടുമ്പോൾ ലഭിക്കും
ധന്യതതന്നെ നിവേദ്യം,
പ്രാണൻ വെടിഞ്ഞുപോകുമ്പോൾ
കണ്ണിൽനിറയുന്ന നീരാണ് സത്യം.
ഇക്കണ്ട ഭൗമാംബരത്തിൽ
ചിന്നിത്തിളങ്ങുന്നതെല്ലാം
കാണാത്തലോകത്തിരുന്ന്
കാണുന്ന ബ്രഹ്മസ്വരൂപം
ആത്മാവിൽ നിറയുംസ്വരൂപം
അതിൽനിന്നുനേദിച്ച വാക്കാൽ,
കവിതീർത്തകാവ്യാർണവത്തിൽ
മുങ്ങിക്കുളിച്ചുകേറുമ്പോൾ, പിന്നെയും
ആഴത്തിലാഴുവാൻ മോഹം.
ചണ്ഡാലിതൻമെയ്യ് ദ്വിജന്റെ പിണ്ഡ-
ത്തിനൂഷരമല്ലെന്ന് കല്പിച്ച മഹാകവേ,
സതീരത്ന ജാനകിതൻമെയ്യ് മോഹിച്ച
ദശാനനകണ്ംപിളർക്കുന്ന വാക്കാൽ
ബ്രാഹ്മണ്യത്തിൻ കുതന്ത്രം ഭേദിച്ച
ഗുരുവിൻ ശിഷ്യത്വമേ, അവിടത്തെ
ശ്രീകോവിൽ തുറക്കുമ്പോൾ
അർച്ചനാമാല്യം
അർപ്പിച്ചുവണങ്ങുമ്പോൾ തുംഗപഥത്തിൽ
മുഴങ്ങും 'ഗുരുവല്ലോ മഹാദൈവം'...
വ്യാളീമുഖത്തരുണപ്രകാശത്തിൽ,
കാലത്തിൻമുരൾച്ചയിൽ, ആയിരംദിവാകര
പ്രതീപ്തിയിൽ, പരകോടി
മനുഷ്യജന്മങ്ങൾക്ക്
കാന്തിയും കാലത്തെ ജയിക്കും
വാക്കിൻ ബലവും അറിവിൻ നിശ്വാസവും.
വന്ദനം മഹാഗുരോ,
മണ്ണാകുമീ മനുജജന്മത്തിൻപൊരുൾകാട്ടി
സ്നേഹത്തിൻ പുഷ്പവാടിയിൽ
നിർഹേതുക പ്രേമം ജയിക്കാൻ
കൊടിനാട്ടി
ചുമ്മാ മഹത്വം കാട്ടിവിളങ്ങാൻ പോരും
സഹസ്രരശ്മികളെ ഇരുട്ടാക്കും
പ്രഭാസാരമേ
ആയിരം സ്നേഹക്കൈയാൽ
നമസ്കാരം നമസ്കാരം.
എണ്ണിയാലൊടുങ്ങാത്ത
ജന്മങ്ങളതിൻമീതെ
നീണ്ടുവാഴുവാനങ്ങു സൃഷ്ടിച്ച കാവ്യാകാശം
സ്വന്തദീപ്തിയാൽ നൂറുനിലാവിൻ പ്രഭചൂടി
നിന്നിടും മനുഷ്യന്റെ അഹന്തനീക്കും
പ്രഭാപൂരമായി നിത്യവും സ്പന്ദിക്കുന്ന
മഹാമേരുവായി ആകാശമായി.
സന്തതം മനുജനാത്മശോഭയും
സ്വന്തമാം ഉടൽ ജനിച്ച ഭൂവിനും
ചന്തമാർന്നരുളി നില്ക്കുമിങ്ങനെ
ഹന്ത! ധന്യം മഹാകാവ്യജീവിതം.
1-ശ്രീനാരായണഗുരുവിന്റെ
ആത്മോപദേശശതകം
Mobile: 9946108218
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |