അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി. സരയൂവിനു വലംവയ്ക്കുന്ന കാറ്റിൽ നാമജപം കേട്ടുണരുകയാണ് രാമനഗരം. നാളെ ഉച്ചയ്ക്ക് അഭിജിത് മുഹൂർത്തത്തിൽ സ്വർണസൂചിയിൽ അഞ്ജനമെടുത്ത് കണ്ണെഴുതുന്നതോടെ രാമനേത്രം തുറക്കും. ശ്രീരാമദേവൻ സ്വന്തം അയോദ്ധ്യയിലേക്ക് മിഴി തുറക്കുകയാണ്...
ശ്രീരാമ ഭക്തിയുടെ പരകോടിയിൽ പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകളെണ്ണി കാത്തിരിക്കുന്നു, അയോദ്ധ്യയുടെ രാമനഗരം. മൂടൽമഞ്ഞു പൊതിഞ്ഞ ഡൽഹിയിൽ നിന്നുള്ള ട്രെയിനുകൾ പലതും റദ്ദാക്കിയതോടെ ബസിൽ അയോദ്ധ്യയിൽ രാവിലെ വന്നിറങ്ങിയപ്പോൾത്തന്നെ കേട്ടു, അന്തരീക്ഷത്തിൽ നൂറുകണക്കിന് കണ്ഠങ്ങളിൽ നിന്നുയരുന്ന ജയ് ശ്രീറാം,ജയ് സിയാറാം വിളികൾ. സീതാസമേതനായ രാമനാണ് സിയാറാം (സീതാറാം).
കൊടും ശൈത്യം. ഉത്സവ ലഹരിയിലാണ് ആത്മീയ നഗരം. കൊടിതോരണങ്ങൾകൊണ്ട് അലങ്കരിച്ച ഇലക്ട്രിക് റിക്ഷകൾ ഭക്തരെയുംകൊണ്ട് തലങ്ങും വിലങ്ങും പായുന്നു. അവയിൽ നിന്ന് രാമ കീർത്തനങ്ങൾ അത്യുച്ചത്തിൽ മുഴങ്ങുന്നു. സ്വകാര്യ വാഹനങ്ങളുടെ സ്റ്റീരിയോകളിൽ നിന്ന് ഭക്തിഗാന ലഹരി. മുതിർന്നവരും സ്ത്രീകളും കുട്ടികളും രാമനെ സ്തുതിച്ച് മുന്നോട്ടു നീങ്ങുകയാണ്. അയോദ്ധ്യയുടെ ഓരോ അണുവിലും രാമനെ ദർശിക്കുന്ന ഭക്തജനക്കൂട്ടം. ചന്ദനവും കുങ്കുമവും ഭസ്മവുംകൊണ്ട് നെറ്റിയിൽ ശ്രീറാം എന്നെഴുതിയിരിക്കുന്നവരാണ് ഏറെ. ഇതിനിടെ ഭജനസംഘങ്ങളും സന്യാസിമാരും. പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് അയോദ്ധ്യയിൽ വലിയ നിയന്ത്രണങ്ങളുണ്ട്.
സരയൂ നദിയിൽ മുഖം നോക്കുന്ന സൂര്യന് ഇപ്പോൾ കാഠിന്യമില്ല. നൂറുകണക്കിന് ഭക്തർ നദിയിൽ മുങ്ങി മോക്ഷത്തിനായുള്ള പ്രാർത്ഥനയിൽ. യാഗശാലകളിൽ അഗ്നി. കാറ്റിന് നെയ്യ് ഗന്ധം. പൂക്കളുടെയും സുഗന്ധ വസ്തുക്കളുടെയും സൗരഭ്യം പടർന്ന കാറ്ര്. വാനരസേനയെയും പക്ഷിക്കൂട്ടങ്ങളെയും ചരിത്ര നിയോഗത്തിന്റെ സാക്ഷികളെന്ന മട്ടിൽ അവിടവിടെ കാണാം. നഗരത്തിൽ പലയിടത്തും ശ്രീരാമ ചിത്രങ്ങളുടെ കൂറ്റൻ ബോർഡുകൾ. മതിലുകളിൽ രാമായണ മുഹൂർത്തങ്ങൾ. ഗലികളിൽ ശ്രീരാമ ചിത്രങ്ങൾ. രാത്രിയിൽ രാമക്ഷേത്രത്തിന്റെ താഴത്തെ നില കണ്ണഞ്ചിക്കുന്ന പ്രകാശവലയത്തിലാണ്. ഗർഭഗൃഹം (ശ്രീകോവിൽ) ഉൾക്കൊള്ളുന്ന ഇവിടമാണ് നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ ആന, സിംഹം, ഹനുമാൻ, ഗരുഡൻ തുടങ്ങിയവരുടെ കൽശില്പങ്ങൾ സ്ഥാപിച്ചിരിക്കുന്നു. രാജസ്ഥാനിലെ ബൻസി പർഹർപുർ ഗ്രാമത്തിൽ നിന്നെത്തിച്ച പിങ്ക് സാൻഡ് സ്റ്റോൺ കൊത്തിയെടുത്താണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
ശിലയിൽ നിന്ന്
ദേവനിലേക്ക്
നാളെ ഉച്ചയ്ക്ക് അഭിജിത് മുഹൂർത്തത്തിൽ രാംലല്ല (ബാലരൂപത്തിലുള്ള രാമൻ) മിഴി തുറന്ന് ഈ രാജ്യത്തേക്ക് നോക്കും. ജനുവരി 16 മുതൽ ആരംഭിച്ച ഏഴുദിവസത്തെ പൂജകൾക്കൊടുവിലാണിത്. രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്രയും ഭാര്യ ഉഷയുമാണ് പൂജകളുടെ പ്രധാന യജമാൻ. വാരാണസിയിലെ ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യ പുരോഹിതൻ. പ്രധാന യജമാൻ ആയ അനിൽ മിശ്ര, സരയൂ നദിയിൽ മുങ്ങിനിവർന്ന് പശുവിൻ പാൽ, തൈര്, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവ സംയോജിപ്പിച്ച പഞ്ചഗവ്യം സേവിച്ചുകൊണ്ടാണ് പൂജകൾക്ക് തുടക്കമിട്ടത്.
ആദ്യ ദിവസം പ്രായശ്ചിത്ത പൂജകളായിരുന്നു. ശില്പ നിർമ്മാണത്തിനിടെ എന്തെങ്കിലും പോരായ്മകളുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ പരിഹാരത്തിനായി കർമകുടി പൂജയും നടന്നു. ശേഷം വിഗ്രഹത്തിന് തേനും നെയ്യും നൽകിയ ശേഷം കണ്ണുകൾ തുണി ഉപയോഗിച്ച് കെട്ടി. കണ്ണുകൾ മൂടിക്കെട്ടി ഈ തുണി നാളെയേ അഴിച്ചുമാറ്റൂ. കൃഷ്ണശിലയിൽ കൊത്തിയെടുത്ത 51 ഇഞ്ച് ഉയരമുള്ള പ്രധാനമൂർത്തി രാംലല്ലയെ (ബാലനായ രാമൻ) 17നു തന്നെ ക്ഷേത്രപരിസരത്ത് എത്തിച്ചിരുന്നു. പിറ്റേന്ന് തീർത്ഥപൂജയും ജൽയാത്രയും. രാത്രി സുഗന്ധ വസ്തുക്കൾ കൊണ്ട് വിഗ്രഹത്തെ പൊതിഞ്ഞു വച്ചു. 19നു പകൽനേരത്ത് ഔഷധത്തിലും, രാത്രി ധാന്യങ്ങൾ കൊണ്ടും പൊതിഞ്ഞു. സരയൂ നദിയിലെ ജലം കൊണ്ട് ഗർഭഗൃഹം ഇന്നലെ കഴുകി വൃത്തിയാക്കി. ഫലങ്ങളും പുഷ്പങ്ങളും വിഗ്രഹത്തിന് സമർപ്പിച്ചു.
125 ആചാര്യന്മാരാണ് ചടങ്ങുകളുടെ ഭാഗമാകുന്നത്. രാജ്യത്തെ 150-ൽപ്പരം ഗുരുപരമ്പരകളിൽ നിന്നുള്ള ആചാര്യന്മാർ പ്രാണപ്രതിഷ്ഠ ചടങ്ങിന് അനുഗ്രഹവുമായി എത്തും. ആദിവാസി, ഗിരിവാസി തുടങ്ങി ഗോത്ര വർഗ പാരമ്പര്യത്തിൽ നിന്ന് 50ൽപ്പരം പ്രതിനിധികളും പങ്കെടുക്കും.
വശത്തു നിന്ന്
കണ്ണെഴുതും
പ്രാണപ്രതിഷ്ഠാ ദിനമായ നാളെ സ്വർണ സൂചിയിൽ അഞ്ജനമെടുത്ത് രാമന്റെ കണ്ണെഴുതുമെന്നാണ് പുരോഹിതർ പറയുന്നത്. വശത്തു നിന്നുകൊണ്ടാകും ഇത്. മിഴിതുറക്കുന്നതും രാമവിഗ്രഹം പൂർണതേജസോടെ ദേവനായി മാറുമെന്നാണ് വിശ്വാസം. ഭക്തർക്ക് തങ്ങളുടെ പ്രാർത്ഥനകൾ ദേവനു മുന്നിൽ വയ്ക്കാൻ കഴിയും.
സ്ഥിര മൂർത്തിയും
ചലിത് മൂർത്തിയും
മൈസൂരുവിലെ ശില്പി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ കൊത്തിയെടുത്ത പുതിയ വിഗ്രഹം സ്ഥിരമൂർത്തിയാണ്. പഴയത് ചലിത് മൂർത്തിയായി മാറും (പുറത്തെഴുന്നള്ളിപ്പിന്). ശ്രീകോവിലിൽ പുതിയ വിഗ്രഹത്തിനു മുന്നിലെ പടിക്കെട്ടിലാകും പഴയ വിഗ്രഹത്തിന്റെ സ്ഥാനം. രാമനവമി പോലെ പ്രധാന ദിവസങ്ങളിൽ നഗരപ്രദക്ഷിണത്തിന് കൊണ്ടുപോകും.
പ്രാണപ്രതിഷ്ഠയ്ക്കു പിന്നാലെ, ദിനംപ്രതി മൂന്നുലക്ഷം ഭക്തർ അയോദ്ധ്യയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. ഒരേസമയം അത്രയും ഭക്തജനങ്ങളെ ഉൾക്കൊള്ളാൻ നഗരത്തിനു സാധിക്കുമെന്ന് അധികൃതർ ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. ആവശ്യത്തിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പ്രവർത്തനങ്ങൾ തുടരുന്നു.
സരയൂ തടത്തിൽ
രാമായണ വനം
ശ്രീരാമദേവന്റെ പതിന്നാലു വർഷത്തെ വനവാസത്തിലെ കാഴ്ചകൾ ഭക്തർക്ക് അനുഭവമാക്കാൻ അയോദ്ധ്യയിൽ പാരിസ്ഥിതിക വനവും ഒരുങ്ങുന്നുണ്ട്. സരയൂ നദിക്കു സമീപമാണ് രാമായണ ആത്മീയ വനം വികസിപ്പിക്കുന്നത്. ആത്മീയ ടൂറിസത്തിന്റെ വിശാല സാദ്ധ്യതകളാണ് അയോദ്ധ്യയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുറന്നിടുന്നത്. അയോദ്ധ്യയെ ആത്മീയ വിനോദസഞ്ചാരത്തിന്റെ ഹബ്ബായി മാറ്റാനാണ് ശ്രമം. 10 വർഷം കൊണ്ട് 85,000 കോടിയുടെ നിക്ഷേപം ലക്ഷ്യമിടുന്നു. സപ്തനക്ഷത്ര പദവിയുള്ളവ ഉൾപ്പെടെ വൻകിട ഹോട്ടലുകൾക്കു പുറമെ കൂടുതൽ ഹോം സ്റ്റേകളും ധരംശാലകളും വരും. രാമായണ വനം പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് യാഥാർത്ഥ്യമാക്കുന്നത്. സരയൂവിനെയും രാമക്ഷേത്രത്തെയും ബന്ധിപ്പിച്ച് ഭ്രമൺ പഥ് എന്ന പേരിൽ റോഡ് നിർമ്മിക്കും. പത്തുവർഷംകൊണ്ട് അയോദ്ധ്യയെ ആഗോള ടൂറിസം ഡെസ്റ്റിനേഷനായി അടയാളപ്പെടുത്താൻ കഴിയുമെന്നും കേന്ദ്ര - ഉത്തർപ്രദേശ് സർക്കാരുകൾ കണക്കുകൂട്ടുന്നു.
രാമക്ഷേത്രത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഭൂഗർഭ വൈദ്യുതി കേബിളുകൾ ഇടുന്ന ജോലികൾ പുരോഗമിക്കുകയാണ്. ആകാശത്തേക്ക് പ്രാർത്ഥനാ കരങ്ങളുയരുമ്പോൾ തലയ്ക്കു മുകളിൽ വൈദ്യുതി ലൈനുകളില്ലാത്ത അയോദ്ധ്യയാണ് ലക്ഷ്യം. ഇവിടുത്തെ 20,000-ൽപ്പരം ഉപഭോക്താക്കൾക്ക് പദ്ധതി ഉപകരിക്കുമെന്നാണ് പറയുന്നത്. 2021 ജൂണിലാണ് ജോലികൾക്ക് തുടക്കമിട്ടത്.
കിഴക്കു നിന്ന് 32 പടികൾ
ക്ഷേത്രം നിർമ്മാണം ഉത്തരേന്ത്യൻ നാഗര രീതിയിൽ
നീളം കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് 380 അടി
250 അടി വീതി. 161 അടി ഉയരം
മൂന്നു നിലകൾ. ഓരോന്നിനും 20 അടി ഉയരം.
392 തൂണുകൾ. 44 വാതിലുകൾ.
താഴത്തെ നിലയിൽ രാംലല്ല പ്രതിഷ്ഠയുള്ള ഗർഭഗൃഹം
ശ്രീകോവിൽ തുടങ്ങി, സ്വർണത്തിൽ പൊതിഞ്ഞ 14 വാതിലുകൾ
ഒന്നാം നിലയിൽ ശ്രീരാമന്റെ ദർബാർ
സീതാസമേതനായ ശ്രീരാമന്റെയും സഹോദരങ്ങളുടെയും ഹനുമാന്റെയും മൂർത്തികൾ
അഞ്ച് മണ്ഡപങ്ങൾ - നൃത്ത, രംഗ്, സഭാ, പ്രാർത്ഥനാ, കീർത്തൻ മണ്ഡപങ്ങൾ
കിഴക്കു നിന്ന് 32 പടികൾ കയറി ക്ഷേത്രത്തിലേക്ക് പ്രവേശനം
പ്രായമായവർക്കും അംഗപരിമിതർക്കും ലിഫ്റ്റുകൾ, റാമ്പുകൾ
സൂര്യൻ, ഭഗവതി, ഗണപതി, ശിവൻ എന്നിവർക്ക് നാല് മൂലകളിലായി ഉപക്ഷേത്രങ്ങൾ
14 മീറ്റർ ആഴത്തിൽ റോളർ കോംപാക്ട് കോൺക്രീറ്റ് അടിത്തറ. കൃത്രിമ പാറക്കെട്ട്.
ആകെയുള്ള 70 ഏക്കറിന്റെ 70 ശതമാനത്തിലും പച്ചപ്പ് നിലനിറുത്തും
2025 അവസാനത്തോടെ മുഴുവൻ പണികളും പൂർത്തിയാക്കാൻ ശ്രമം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |