ടോക്കിയോ: ജപ്പാന്റെ ചാന്ദ്ര ദൗത്യമായ 'സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്‌റ്റിഗേറ്റിംഗ് മൂൺ - സ്ലിം' (മൂൺ സ്നൈപ്പർ) വിജയകരമായി ചന്ദ്രനിലിറങ്ങി. ഇന്ത്യൻ സമയം, രാത്രി 8.50ന് ഷിയോളി ഗർത്തത്തിന് കിഴക്കായിരുന്നു ലാൻഡിംഗ്. പേടകത്തിന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയിച്ചെന്ന് ജപ്പാൻ എയറോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി (ജാക്സ) അറിയിച്ചു. ഇതോടെ, ഇന്ത്യ, റഷ്യ, യു.എസ്, ചൈന എന്നിവർക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന രാജ്യമായി ജപ്പാൻ. പേടകത്തിൽ നിന്നുള്ള സിഗ്നലുകൾ കൺട്രോൾ റൂമിൽ ലഭിച്ചുതുടങ്ങി. സോളാർ ജനറേറ്ററുകൾ ഒഴികെ പേടകത്തിലെ എല്ലാ ഭാഗങ്ങളും പ്രവർത്തനക്ഷമമാണ്. നിലവിൽ പൂർണമായും ബാറ്ററിയെ ആശ്രയിച്ചാണ് 590 കിലോഗ്രാം ഭാരമുള്ള പേടകത്തിന്റെ പ്രവർത്തനം. സോളാർ ജനറേറ്ററിലെ തകരാർ പരിഹരിക്കാനായില്ലെങ്കിൽ ബാറ്ററിയിലെ ചാർജ് തീരുന്നതോടെ പേടകത്തിന്റെ പ്രവർത്തനവും നിലയ്ക്കും. ചന്ദ്രനിലെ ലക്ഷ്യസ്ഥാനത്ത് ഏകദേശം 100 മീറ്റർ പരിധിയ്ക്കുള്ളിൽ കൃത്യമായി ഇറക്കുംവിധമാണ് പേടകത്തിന്റെ രൂപകല്പന. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഒരു മാസത്തോളം സമയം വേണ്ടിവന്നേക്കാം. സെപ്തംബർ 7ന് തെക്കൻ ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് എച്ച് 2 - എ റോക്കറ്റിലായിരുന്നു വിക്ഷേപണം. ജാക്സ, നാസ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ ചേർന്ന് വികസിപ്പിച്ച ഒരു ഗവേഷണ ഉപഗ്രഹവും റോക്കറ്റിലുണ്ടായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് നേരത്തെ മൂന്ന് തവണ പേടകത്തിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു. 2022ൽ ഒമോടെനാഷി എന്ന ചാന്ദ്ര ലാൻഡർ ഫ്ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ജപ്പാൻ വിക്ഷേപിച്ചിരുന്നെങ്കിലും ആശയവിനിമയം നഷ്ടമായതോടെ ദൗത്യം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം ലാൻഡ് ചെയ്ത് ചരിത്രം കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |