തിരുവനന്തപുരം: കേന്ദ്രബഡ്‌ജറ്റിൽ 100 കോടി രൂപ നീക്കിവച്ചതിനു പിന്നാലെ ശബരി റെയിൽപാത നിർമ്മാണച്ചെലവായ 3800.93കോടിയിൽ പകുതി വഹിക്കാൻ സന്നദ്ധമായി കേരളം. 1900.47 കോടി ചെലവിന്റെ ഫയൽ ധനവകുപ്പ് അംഗീകരിച്ച് മുഖ്യമന്ത്രിക്ക് കൈമാറി. ഇനി മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം വേണം. കിഫ്ബിയാവും പണം അനുവദിക്കുക.
പദ്ധതിവിവരങ്ങൾ വ്യക്തമായി അറിഞ്ഞശേഷം ചെലവ് പങ്കിടുന്നത് തീരുമാനിക്കാമെന്നായിരുന്നു സർക്കാർ നിലപാട്. ഇക്കാര്യം ജനുവരി 21ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
പദ്ധതിച്ചെലവ് 2815 കോടിയായിരുന്നപ്പോൾ 2000 കോടി കിഫ്ബിയിൽ നിന്ന് അനുവദിക്കാൻ 2021ജനുവരിയിൽ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. 3800.93കോടിയായി എസ്റ്റിമേറ്റ് പുതുക്കിയപ്പോഴാണ് പകുതി ചെലവിന് റെയിൽവേ രേഖാമൂലമുള്ള ഉറപ്പാവശ്യപ്പെട്ടത്. ചെലവ് പങ്കിടാമെന്ന് സംസ്ഥാനം ഉത്തരവിറക്കുകയും ധാരണാപത്രം ഒപ്പിടുകയും ചെയ്താലേ പുതിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡ് അംഗീകരിക്കൂ. നിർമ്മാണം തുടങ്ങിയശേഷം കേരളം പണം നൽകിയാൽ മതിയാവും. പരിസ്ഥിതി ആഘാതപഠനമടക്കം പൂർത്തിയാക്കി ഭൂമിയേറ്റെടുക്കാൻ രണ്ടു വർഷമെങ്കിലും വേണം.
ചെങ്ങന്നൂർ-പമ്പ
എലവേറ്റഡ് പാതയും
അങ്കമാലി-എരുമേലി ശബരിപാത 111 കിലോമീറ്ററാണ്. ഇതിനു ബദലായി 60 കിലോമീറ്റർ ചെങ്ങന്നൂർ-പമ്പ എലവേറ്റഡ് പാതയ്ക്ക് സർവേ പുരോഗമിക്കുകയാണ്. രണ്ട് പദ്ധതിരേഖകളും താരതമ്യം ചെയ്തശേഷം അന്തിമ തീരുമാനമെന്നാണ് റെയിൽവേയുടെ നിലപാട്. എന്നാൽ രണ്ടു പാതകളും വേണമെന്നാണ് സർക്കാർ പക്ഷം. ചെങ്ങന്നൂർ-പമ്പ പാത ശബരിമല തീർത്ഥാടകർക്ക് മാത്രം പ്രയോജനപ്പെടുന്നതാണ്. ശബരിപാതയാവട്ടെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സാമ്പത്തിക വികസനത്തിനും ഉപകരിക്കും. ഭാവിയിൽ പുനലൂരിലേക്കും തിരുവനന്തപുരത്തേക്കും നീട്ടാനുമാവും.
മരവിപ്പിക്കൽ
റദ്ദാക്കണം
ബഡ്ജറ്റിൽ 100കോടി വകയിരുത്തിയെങ്കിലും പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ റദ്ദാക്കിയാലേ ഭൂമിയേറ്റെടുക്കാനാകൂ
കഴിഞ്ഞ കേന്ദ്രബഡ്ജറ്റിലും 100 കോടി അനുവദിച്ചെങ്കിലും പാഴായിപ്പോയി. ഈ തുക മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല
111കിലോമീറ്റർ പാതയിൽ 104 കിലോമീറ്ററാണ് ഇനി നിർമ്മിക്കേണ്ടത്. അങ്കമാലി-കാലടി 7കി.മീ റെയിൽപാതയും പെരിയാറിൽ മേൽപ്പാലവും നിർമ്മിച്ചിട്ടുണ്ട്
വേണ്ടത്
274 ഹെക്ടർ ഭൂമിയേറ്റെടുക്കണം
14 സ്റ്റേഷനുകൾ നിർമ്മിക്കണം
13 കിലോമീറ്റർ ടണലുണ്ടാക്കണം
മെട്രോ പോലെ കോൺക്രീറ്റ് ട്രാക്ക്
വയർലെസ് സിഗ്നൽ സംവിധാനം
സിൽവർ ലൈൻ ഉപേക്ഷിച്ചില്ല,
കേന്ദ്രാനുമതിക്ക് ശ്രമിക്കുന്നു
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അനുമതി നേടാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം തുടരുകയാണെന്നും സർക്കാർ. അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടിരുന്നു. കൂടാതെ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും നേരിൽ കണ്ട് അനുമതി നേടാൻ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
പദ്ധതിയെ ദക്ഷിണ റെയിൽവേ എതിർക്കുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിൽ അനുകൂല തീരുമാനമുണ്ടായാൽ എതിർപ്പില്ലാതാവും. പദ്ധതിക്ക് ഇനി വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്ന് സർക്കാർ വിലയിരുത്തുന്നു. അതേസമയം, നയപ്രഖ്യാപന പ്രസംഗത്തിൽ സിൽവർ ലൈൻ ഉൾപ്പെടുത്തിയിരുന്നില്ല.
കേന്ദ്രം ആവശ്യപ്പെട്ടാൽ പദ്ധതിയുടെ ഡി.പി.ആർ പുതുക്കി സമർപ്പിക്കുമെന്ന് കെ-റെയിൽ വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണ റെയിൽവേയുടെ ആശങ്ക പരിഗണിച്ച് ഡി.പി.ആർ പുതുക്കാനാണ് നീക്കം.
സിൽവർ ലൈൻ അടഞ്ഞ അദ്ധ്യായമല്ലെന്നും പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ പറഞ്ഞിരുന്നു. ഡി.പി.ആർ മാറ്റാൻ റെയിൽവേ നിർദ്ദേശിച്ചാൽ പഠനത്തിനു ശേഷം ചെയ്യും. പദ്ധതി കേന്ദ്രം തത്വത്തിൽ അംഗീകിച്ചതോടെ ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ തുടരുകയാണ്. 2020 സെപ്തംബർ ഒമ്പതിനാണ് ഡി.പി.ആർ റെയിൽവേ ബോർഡിന് സമർപ്പിച്ചത്. അതിൽ റെയിൽവേ ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ-റെയിൽ നൽകിയിട്ടുണ്ട്. ഹൈഡ്രോളജിക്കൽ പഠനം, പരിസ്ഥിതി ആഘാത പഠനം, കണ്ടൽ സംരക്ഷണം, തീരപരിപാലനം തുടങ്ങിയവ പൂർത്തിയാക്കി വരികയാണെന്നും കെ-റെയിൽ പറയുന്നു. പദ്ധതിക്ക് റെയിൽവേ ഭൂമി നൽകുന്നതിനെക്കുറിച്ച് കെ-റെയിലുമായി ചർച്ച നടത്താൻ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളോട് റെയിൽവേ ബോർഡ് നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |