ബംഗളൂരു: മയക്കുവെടിവച്ച് മാനന്തവാടിയിൽ നിന്ന് പിടികൂടിയതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പന് ഒരു പ്രത്യേക സംസ്ഥാനത്തിന്റെ ബ്രാൻഡിംഗ് വേണ്ടെന്ന് കർണാടക വനംമന്ത്രി ഈശ്വർ ഖന്ദ്ര. വന്യമൃഗങ്ങളെ ഒരു സംസ്ഥാനത്തിനോടും ചേർത്ത് ബ്രാൻഡ് ചെയ്യുന്നത് ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു. ഒരിടത്ത് നിന്ന് പിടിച്ച് റോഡിയോ കോളർ വച്ചെന്ന് കരുതി അതേ ഇടത്തേക്ക് ആനയെ തിരികെവിട്ടത് ശരിയായ നടപടിയല്ല. ഇക്കാര്യം ഉൾപ്പെടെ കേരള വനംമന്ത്രി എ കെ ശശീന്ദ്രനുമായി ചർച്ച ചെയ്യുമെന്നും ഈശ്വർ ഖന്ദ്ര കൂട്ടിച്ചേർത്തു.
കേരള വനം വകുപ്പ് ആനയെ മയക്കുവെടി വയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഒരു ആനയുടെ വിലപ്പെട്ട ജീവൻ നഷ്ടമായതിൽ കർണാടക അനുശോചിക്കുന്നെന്നും എവിടെ ആർക്കാണ് പിഴവ് പറ്റിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീർക്കൊമ്പന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആനയുടെ ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാലിന്റെ ഇടത് തുടയിൽ പഴക്കമുള്ള മുറിവുണ്ട്. കാലിലെ പഴുപ്പ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കും പടർന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കർണാടക വനംവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പൻ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവച്ച് പിടികൂടാനായത്. തുടര്‍ന്ന് എലിഫന്റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ കാട്ടിലേക്ക് തുറന്നുവിടാനുള്ള തീരുമാനത്തിനിടെയാണ് ദാരുണ സംഭവമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |