കൊല്ലം: നഗരത്തിൽ ചോരക്കെണിയായി ആർ.ഒ.ബി റോഡ്. എസ്.എൻ കോളേജ് ജംഗ്ഷനിൽ നിന്ന് ഡി.സി.സി ഓഫീസ് വരെയുള്ളതാണ് ആർ.ഒ.ബി (റെയിൽവേ മേൽപ്പാലം) റോഡ്. പി.ഡബ്ല്യു.ഡിയുടെ അധീനതയിലുള്ള റോഡിൽ കുഴികൾ നിറഞ്ഞ് യാത്ര ദുർഘടമായിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിരവധി അപകടങ്ങളിൽ രണ്ട് ഇരുചക്ര വാഹനയാത്രക്കാർക്ക് ജീവൻ നഷ്ടമായിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ഇന്നലെ രാവിലെ ആർ.ഒ.ബി പാലത്തിൽ ഇരുചക്ര വാഹനത്തിൽ പച്ചക്കറി ലോറി തട്ടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ജീവൻ നഷ്ടമായി. കഴിഞ്ഞ ഡിസംബർ 19ന് നവകേരള സദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന് കടന്നുപോകുന്നതിനായി വഴിപാട് കുഴിഅടയ്ക്കൽ പൊതുമരാമത്ത് അധികൃതർ നടത്തിയിരുന്നു.
ടാറിംഗ് ദിവസങ്ങൾക്കകം ഇളകി. മേൽപ്പാലത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പ്ലേറ്റുകൾ പലതും ഇളകിയ നിലയിലാണ്. റോഡിൽ ചെറുതും വലുതുമായി ഇരുപതിലേറെ കുഴികളാണുള്ളത്.
ഈ മാസം ആദ്യം മേൽപ്പാലത്തിന്റെ ഡി.സി.സി ഓഫീസിന് മുന്നിൽ അവസാനിക്കുന്ന ഭാഗത്ത് രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കൾ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചിരുന്നു. എത്രയും വേഗം ആർ.ഒ.ബിയിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |