തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ആഴ്ചകളായി ദിനംപ്രതി കുതിച്ചുയരുകയായിരുന്ന വെളുത്തുള്ളി വില 500 രൂപയിലെത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ 100 രൂപയിലധികമാണ് വർദ്ധിച്ചത്. ഇന്നലെ പാളയം മാർക്കറ്റിൽ 350 മുതൽ 400 വരെയായിരുന്നു മൊത്തവില്പന വില.
സംസ്ഥാനത്ത് പലയിടങ്ങളിലും ചില്ലറ വില്പനവില 500നടുത്തെത്തി.കഴിഞ്ഞയാഴ്ച കിലോയ്ക്ക് 300 രൂപയായിരുന്നു. കിലോയ്ക്ക് 100 മുതൽ 125 രൂപ വരെ വിലയുണ്ടായിരുന്നതാണ് നാലിരട്ടിയോളം വർദ്ധിച്ചത്. സമീപകാലത്തൊന്നും വെളുത്തുള്ളിക്ക് വില ഇത്രയും ഉയർന്നിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ വിലക്കയറ്റം വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കിലോയ്ക്ക് 30- 40 രൂപയായിരുന്നു വില. ശൈത്യകാലത്ത് വില കൂടുക പതിവാണെങ്കിലും ഇക്കുറി വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യാപാരികൾ പറയുന്നു.
ഉത്പാദനം കുറഞ്ഞത് തിരിച്ചടി
വെളുത്തുള്ളി ലഭ്യത 70 ശതമാനം വരെ കുറഞ്ഞതാണ് വില കൂടാൻ കാരണം. തമിഴ്നാട്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് വെളുത്തുള്ളി കേരളത്തിലെത്തുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം വിളവ് കുറഞ്ഞതോടെ ഉത്പന്ന വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. പുതിയ വിളവെടുപ്പ് വരെ വില ഉയർന്നു നിൽക്കാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |