തിരുവനന്തപുരം: റബ്ബറിന്റെ താങ്ങുവില 10 രൂപ വർദ്ധിപ്പിച്ച് 180 രൂപയായി പ്രഖ്യാപിച്ച് ധനമന്ത്രി. ബഡ്‌ജറ്റ് അവതരണത്തിലാണ് കർഷകന് നേരിയ ആശ്വാസമാകുന്ന പ്രഖ്യാപനം കെ.എൻ ബാലഗോപാൽ നടത്തിയത്. നിലവിൽ 170 രൂപയാണ് റബ്ബറിന്റെ താങ്ങുവില. താങ്ങുവില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ലെന്ന് വിമർശിച്ച ധനമന്ത്രി, സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വർദ്ധിപ്പിക്കുകയാണെന്ന് അറിയിച്ചു.
ബഡ്‌ജറ്റിൽ റബറിന്റെ താങ്ങുവില കിലോയ്‌ക്ക് 200 രൂപയായി വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. റബർ കർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്തുമായിരുന്നു ഇത്. റബറിന്റെ വിലസ്ഥിരത ഫണ്ടിലേക്ക് മുൻവർഷത്തേക്കാൾ കൂടുതൽ തുകയും ബഡ്‌ജറ്റിൽ വകയിരുത്തിയേക്കുമെന്നും പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല.
താങ്ങുവില 250 രൂപവരെ വർദ്ധിപ്പിക്കണമെന്ന് വിവിധ ക്രൈസ്തവ സഭാ നേതാക്കളും ഭരണകക്ഷിയായ കേരള കോൺഗ്രസ് എമ്മും ആവശ്യപ്പെട്ടിരുന്നു. 9.5 ലക്ഷത്തോളം റബർ കർഷകരാണ് സംസ്ഥാനത്തുള്ളത്. 2015-16ൽ ടാപ്പ് ചെയ്യുന്ന റബറിന്റെ വിസ്തീർണ്ണം 2,96,465 ഹെക്ടർ ആയിരുന്നത് 2021-22ൽ 3,55,700 ആയി വർദ്ധിച്ചു. ഉത്പാദനം 4,38,630 ടണിൽ നിന്ന് 5,56,600 ആയും വർദ്ധിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിൽ ഉത്പാദനം കൂടുമ്പോൾ കേന്ദ്ര സർക്കാർ അനിയന്ത്രിതമായി റബർ ഇറക്കുമതി ചെയ്യുന്നത് കർഷകർക്ക് തിരിച്ചടിയാണെന്ന് ആക്ഷേപമുണ്ട്. 2015-16ൽ ഇറക്കുമതി 4,58,374 ടണിൽ നിന്ന് 2021-22ൽ 5,46,361ആയി വർദ്ധിച്ചു. ഇതിൽ 40.5 ശതമാനം ആസിയാൻ കരാറിന്റെ ഭാഗമായി തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്തതാണ്. ഈ സാഹചര്യത്തിലാണ് താങ്ങുവില വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |