SignIn
Kerala Kaumudi Online
Saturday, 27 July 2024 8.34 AM IST

പേൾ ഹാർബറിലെ പ്രേത വിമാനം; രക്തത്തിൽ കുളിച്ച് കോക്‌പിറ്റിലിരുന്ന പൈലറ്റ് ആകാശത്തുവച്ച് അപ്രത്യക്ഷനായ ഞെട്ടിക്കുന്ന കഥ

ghost-plane

ലോകത്തിന് മറക്കാനാകാത്ത ദുരന്തങ്ങൾ സമ്മാനിച്ച കാലഘട്ടമായിരുന്നു രണ്ടാം ലോകമഹായുദ്ധ സമയം. യുദ്ധത്തിനിടയിൽ ദുരൂഹമായ പല സംഭവങ്ങളും അക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. യഥാർത്ഥ സംഭവങ്ങളും കെട്ടുകഥകളുമെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. അത്തരത്തിലൊന്നാണ് ' പേൾ ഹാർബർ ഗോസ്റ്റ് പ്ലെയ്‌ൻ " എന്നറിയപ്പെടുന്ന ഒരു അജ്ഞാത വിമാനം!

റഡാറിൽ കണ്ടത്

1942, ഡിസംബർ 8. 2,300 ലേറെ അമേരിക്കൻ സൈനികരുടെ ജീവൻ കവർന്ന് കൊണ്ട് പേൾ ഹാർബറിലെ യു.എസ് നേവൽ ബേസിൽ ജപ്പാൻ നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിന്റെ പിറ്റേദിവസം. പേൾ ഹാർബറിലെ യു.എസിന്റെ റഡാർ സംവിധാനത്തിൽ അസാധാരണമായ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു. ഒരു വിമാനം ജപ്പാൻ ഭാഗത്ത് നിന്ന് അമേരിക്കയെ ലക്ഷ്യമാക്കി വരുന്നു.

ഏതെങ്കിലും തരത്തിലുള്ള വ്യോമാക്രമണത്തിന്റെ സാധാരണ അടയാളങ്ങളൊന്നും ആ വിമാനത്തിൽ റഡാർ ഓപ്പറേറ്റർമാർക്ക് കണ്ടെത്താനായില്ല. അന്ന് ആകാശം മേഘാവൃതമായിരുന്നു. കൂടാതെ സമയം വൈകുന്നേരവും. ഇത്തരം കാലാവസ്ഥയിൽ ഒരു ആക്രമണം ഉണ്ടാകാനുള്ള സാദ്ധ്യതയില്ലെന്ന് അവർ ഉറപ്പിച്ചു.

ലാൻഡിംഗ് ഗിയറില്ലാതെ

സമയം ഒട്ടും വൈകാതെ ആ അജ്ഞാത വിമാനമേതാണെന്ന് കണ്ടെത്താൻ രണ്ട് യു.എസ് വിമാനങ്ങൾ പറന്നുയർന്നു. വിമാനങ്ങൾ അജ്ഞാത വിമാനത്തിനരികിലെത്തി. കർട്ടിസ് പി40 വാർഹോക്ക് വിഭാഗത്തിൽപ്പെട്ട ഒരു വിമാനമായിരുന്നു അതെന്ന് തിരിച്ചറിഞ്ഞ യു.എസ് പൈലറ്റുമാർ വിവരം അധികൃതർക്ക് റിപ്പോർട്ട് ചെയ്തു. പേൾ ഹാർബർ ആക്രമണം നടക്കുമ്പോൾ യു.എസ് സൈന്യം പ്രതിരോധനിരയിൽ പി40 മോഡൽ വിമാനങ്ങളെ ഉപയോഗിച്ചിരുന്നു. എന്നാൽ, അതിന് ശേഷം പി40 വിമാനങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നില്ല.

യു.എസ് വിമാനങ്ങൾ അജ്ഞാത പി40 വിമാനത്തോട് കൂടുതൽ അടുത്തു. പിന്നെ കണ്ട കാഴ്ചകൾ യു.എസ് പൈലറ്റുമാരെ ഞെട്ടിച്ചു. ആ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല, ആ അജ്ഞാത പി40 വിമാനത്തിൽ നിറയെ ബുള്ളറ്റ് പതിച്ചതിന്റെ ദ്വാരങ്ങൾ ദൃശ്യമായിരുന്നു.

വിമാനത്തിന്റെയുള്ളിൽ പൈലറ്റിനെയും കാണാമായിരുന്നു. എന്നാൽ അയാൾ കോക്ക്‌പിറ്റിൽ ശരീരമാസകലം രക്തത്തിൽ കുളിച്ച് സീറ്റിൽ അവശനിലയിലായിരുന്നു. യു.എസ് വിമാനങ്ങൾ കൂടുതൽ അടുത്തതോടെ പി 40 വിമാനത്തിലെ പൈലറ്റ് യു.എസ് വിമാനങ്ങളിലെ പൈലറ്റുമാരെ നോക്കി ചെറുതായി പുഞ്ചിരിച്ച് കൊണ്ട് കൈകൾ പതിയെ വീശിക്കാട്ടിയത്രെ! നിമിഷങ്ങൾക്കുള്ളിൽ ഉഗ്ര ശബ്ദത്തോടെ ആ പി - 40 വിമാനം ആകാശത്ത് നിന്ന് കുത്തനെ നിലംപതിച്ചു.

പൈലറ്റ് എവിടെ?

അജ്ഞാത പി 40 വിമാനം തകർന്ന് വീണ ഭാഗത്തേക്ക് യു.എസ് സൈന്യമെത്തി തെരച്ചിൽ നടത്തിയെങ്കിലും അതിന്റെ പൈലറ്റിനെ കണ്ടെത്താനായില്ല. പൈലറ്റ് അപ്രത്യക്ഷമായിരിക്കുന്നു! ആരായിരുന്നു ആ പൈലറ്റ് ? വിമാനാവശിഷ്ടങ്ങളിൽ നിന്ന് പൈലറ്റിനെ സംബന്ധിച്ച സൂചനകളൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാൽ ചില രേഖകൾ അവർക്ക് ലഭിച്ചു. ഡയറിയുടെ ഭാഗങ്ങൾ പോലെയായിരുന്നു അത്.

1,300 മൈൽ അകലെ ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിൽ നിന്നാകാം ഈ പി 40 വിമാനം വന്നതെന്ന് ആ രേഖകൾ പരിശോധിച്ച ഗവേഷകർ അനുമാനിച്ചു. ഏതായിരുന്നു ആ വിമാനം? ആ പൈലറ്റ് ആരായിരുന്നു? അയാൾക്ക് എന്താണ് സംഭവിച്ചത് ? ഈ ചോദ്യങ്ങളും ഉത്തരവുമെല്ലാം പിന്നീട് ഒരു രഹസ്യ രേഖ പോലെയായി.

കെട്ടുകഥ?

പി 40 വിമാനത്തിന്റെ കഥ തികച്ചും സാങ്കല്പികമാണെന്നാണ് ഭൂരിഭാഗം ചരിത്ര നിരീക്ഷകരുടെയും അഭിപ്രായം. കാരണം, രണ്ടാം ലോക മഹായുദ്ധകാലത്ത് പൈലറ്റായി സേവനം അനുഷ്ഠിച്ചിരുന്ന റോബർട്ട് ലീ സ്കോട്ട് ജൂനിയറുടെ ഒരു പുസ്തകത്തിൽ സമാനമായ ഒരു സാങ്കല്പിക കഥയുണ്ടെന്നും ഇതിനെ ചിലർ പി 40 വിമാനമെന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ചിലപ്പോൾ ഒരു വർഷം മുമ്പേ പേൾ ഹാർബർ ആക്രമണത്തിനിടെ തകർന്ന വിമാനവുമായി ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ട് ആ പൈലറ്റ് കാട്ടിലോ മറ്റ് ഒറ്റപ്പെട്ട സ്ഥലത്തോ അഭയം പ്രാപിച്ചിരിക്കാം. അദ്ദേഹം എങ്ങനെയെങ്കിലും സ്വയം ആ വിമാനത്തെ യാത്രായോഗ്യമാക്കി മാറ്റി മൈലുകൾ താണ്ടി സ്വന്തം നാട്ടിലേക്ക് പറന്നതാകാം.....തുടങ്ങിയ കഥകളാണ് പി 40 വിമാനത്തിന്റെ കഥ യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം നിരത്തുന്ന കാരണങ്ങൾ. ഏതായാലും പി 40 പോലൊരു ഭാരം കൂടിയ വിമാനത്തിന് ഏതെങ്കിലും തരത്തിലെ ലാൻഡിംഗ് ഗിയറിന്റെ സഹായമില്ലാതെ പറന്നുയരാൻ കഴിയില്ലല്ലോ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GHOST PLANE OF PEARL HARBOR, PARL HARBOR, JAPAN, US, ATTACK
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.