മാലെ: ഇന്ത്യാവിരുദ്ധ നിലപാട് കടുപ്പിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടുകയോ തുരങ്കം വയ്ക്കുകയോ ചെയ്യാൻ മറ്റ് ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നും മുയിസു പാർലമെന്റിൽ പറഞ്ഞു. മേയ് 10നകം ഇന്ത്യൻ സെെന്യം മാലദ്വീപിൽ നിന്ന് പൂർണമായും ഒഴിയുമെന്ന് ഇരുരാജ്യങ്ങളും തമ്മിൽ തിരുമാനമെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യയിലെ ഒരു സംഘം സെെനികർ മാർച്ച് പത്തോടുകൂടി ദ്വീപ് വിടും. മറ്റ് രണ്ടു സംഘങ്ങൾ മേയ് 10ഓടെ പിൻവാങ്ങും. ഇന്ത്യയുമായുള്ള കരാർ പുതുക്കില്ല. ഒരു രാജ്യത്തെയും നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടുകയോ തുരങ്കം വയ്ക്കുകയോ ചെയ്യാൻ അനുവദിക്കില്ല'. - മുയിസു പറഞ്ഞു.
എന്നാൽ മാലദ്വീപിലെ രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികളായ എംഡിപിയും ഡെമോക്രാറ്റുകളും മുയിസുവിന്റെ പ്രസംഗം ബഹിഷ്കരിച്ചു. 56 അംഗങ്ങളിൽ പ്രസംഗം കേൾക്കാൻ വെറും 24 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെ മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ നടപടിക്രമങ്ങൾ നടക്കുന്നുണ്ട്.
അതേസമയം, മാർച്ച് 15നകം മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു പറഞ്ഞിരുന്നു. സർക്കാരിന്റെ കണക്കുകൾ പ്രകാരം നിലവിൽ 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്. ടൂറിസത്തെച്ചൊല്ലിയാണ് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇതിനിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ചൈനയിൽ സന്ദർശനം നടത്തിയിരുന്നു. അഞ്ച് ദിവസം നീണ്ട ചൈനാ സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് നിലപാട് കടുപ്പിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പിൽ 'ഇന്ത്യ ഔട്ട്' എന്ന മുദ്രാവാക്യമുയർത്തിയാണ് മൊഹമ്മദ് മൊയ്സു അധികാരത്തിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |