ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെ കടന്നാക്രമിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് രാജ്യസഭ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗവും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ പ്രസ്താവനയും പുറത്തുവന്നതോടെ അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റ് കടക്കില്ലെന്ന കാര്യം ഉറപ്പായെന്ന് നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസിന് 40 സീറ്റെങ്കിലും നേടാൻ താൻ പ്രാർത്ഥിക്കാമെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
'മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗം കേൾക്കുകയുണ്ടായി. അദ്ദേഹത്തിന് ഇത്രമാത്രം സംസാരിക്കാനുള്ള സ്വാതന്ത്ര്യം എങ്ങനെ ലഭിച്ചെന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടുപോയി. അപ്പോഴാണ് രണ്ട് കമാൻഡർമാരും ഡൽഹിയിൽ ഇല്ലെന്ന കാര്യം ഞാൻ ശ്രദ്ധിച്ചത്. അങ്ങനെ ഒരു അവസരം ലഭിച്ചപ്പോൾ അദ്ദേഹം ഫോറും സിക്സും അടിച്ച് മുന്നേറി. നേതാക്കളുടെ മേൽ ഒരു ഉറപ്പുമില്ലാത്ത കോൺഗ്രസ് അവരുടെ തത്വം കൊണ്ട് മോദി സർക്കാരിനെ ചോദ്യം ചെയ്യുകയാണ്'- പ്രധാനമന്ത്രി പറഞ്ഞു.
'കോൺഗ്രസ് വിഘടനവാദവും ഭീകരവാദവും പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ച പാർട്ടിയാണ് കോൺഗ്രസ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷവും കോൺഗ്രസ് അടിമത്ത മനോഭാവം തുടർന്നു. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ കോൺഗ്രസ് തകർക്കുകയാണ് ചെയ്തത്. ബിഎസ്എൻഎൽ, എംടിഎൻഎൽ, എയർ ഇന്ത്യ തുടങ്ങിയവയെ തകർത്തത് കോൺഗ്രസ് ആണ്. എൽഐസിയുടെ ഓഹരി വില ഇന്ന് റെക്കോഡിലെത്തി. 234 നിന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം ഇന്ന് 254 ആയി'- മോദി പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മോദി പരിഹസിച്ചു. രാഹുൽ ഗാന്ധി ഇതുവരെ സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പാണെന്നാണ് മോദി പരിഹസിച്ചത്. കൊവിഡ് കാലത്തെ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും മോദി എടുത്തു പറഞ്ഞു. കൊവിഡ് കാലത്ത് സംസ്ഥാനങ്ങളുമായും മുഖ്യമന്ത്രിമാരുമായും ചേർന്ന് ടീമായി പ്രവർത്തിക്കാൻ സാധിച്ചു. സംസ്ഥാനങ്ങളുമായി സഹകരിക്കുന്ന നയമാണ് കേന്ദ്രത്തിന്റേതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |