അയോദ്ധ്യ: ചിക്കൻ വിഭവങ്ങളിൽ ലോകത്തിൽ തന്നെ മുൻനിരയിലുള്ള ബ്രാൻഡായ കെഎഫ്‌സിയെ അയോദ്ധ്യയിലേക്ക് സ്വാഗതം ചെയ്ത് ജില്ലാ ഭരണകൂടം. എന്നാൽ സസ്യാഹാരം മാത്രമേ വിൽക്കൂ എന്ന നിബന്ധന പാലിക്കുകയാണെങ്കിൽ കെഎഫ്‌സിക്ക് അനുമതി നൽകാമെന്ന് അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ട്.
അയോദ്ധ്യയിൽ സസ്യേതര ഭക്ഷ്യവസ്തുക്കൾ അനുവദിക്കാത്തതിനാലാണ് കെഎഫ്‌സി അയോദ്ധ്യ - ലക്നൗ ഹെെവേയിൽ യൂണിറ്റ് സ്ഥാപിച്ചതെന്നാണ് പറയുന്നത്. എന്നാൽ വെജിറ്റേറിയൻ ഇനങ്ങൾ മാത്രം വിൽക്കാൻ തീരുമാനിച്ചാൽ കെഎഫ്‌സിക്ക് സ്ഥലം നൽകാൻ തയ്യാറെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റിപ്പോർട്ട്. രാമ ക്ഷേത്രത്തോട് ചേർന്നുള്ള 15 കിലോമീറ്റർ പരിധിയിൽ മദ്യവും മാംസവും വിളമ്പുന്നത് നിരോധിച്ചിട്ടുണ്ട്.
അയോദ്ധ്യയിൽ പുതിയ സ്റ്റോറുകൾ തുടങ്ങാൻ വിവിധ കമ്പനികളിൽ നിന്ന് ഓഫറുകൾ ഉണ്ടെന്നും അവരെ ഇരുകെെകളും നീട്ടി സ്വീകരിക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പക്ഷേ സസ്യാഹാരം മാത്രമേ വിൽക്കൂ എന്ന നിബന്ധനയുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്തുടനീളം വരുന്ന ഭക്തർക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഭക്ഷണം ലഭിക്കുന്നതിനായി എല്ലാവിധ ഭക്ഷ്യ കമ്പനികളെയും അയോദ്ധ്യയിലേക്ക് ക്ഷണിക്കുന്നുണ്ടെന്ന് അയോദ്ധ്യ ബിജെപി പ്രസിഡന്റ് കമലേഷ് ശ്രീവാസ്തവ പറഞ്ഞു. ചൗധരി ചരൺ സിംഗ് ഖട്ടിൽ ഒരു ഫുഡ് പ്ലാസ സ്ഥാപിക്കാൻ അയോദ്ധ്യ ഡെവലപ്മെന്റ് അതോറിറ്റി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |