കേളകം: വിവാഹത്തിനായി എത്താമെന്ന പറഞ്ഞ വരനെ കാണാത്തതിനെത്തുടർന്ന് വരനെ കണ്ടെത്താനായി വധുവും ബന്ധുക്കളും പൊലീസ് തേടി.തലശ്ശേരി പൊന്ന്യം സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് കേളകം പോലീസ് സ്റ്റേഷനിൽ സഹായ അഭ്യർത്ഥനയുമായി എത്തിയത്.
ഇന്നലെ രാവിലെ 10ന് കൊട്ടിയൂരിൽ അമ്പലത്തിൽ വച്ച് വിവാഹം കഴിക്കാമെന്നാണ് വരൻ വധുവിനെയും ബന്ധുക്കളെയും അറിയിച്ചിരുന്നത്.ഇതിനെത്തുടർന്ന് വിവാഹത്തിനായി യുവതിയും ബന്ധുക്കളും അമ്പലത്തിൽ എത്തിച്ചേർന്നിരുന്നു. തലേ ദിവസം രാത്രിയിലും ഇരുവീട്ടുകാരും സംസാരിച്ചിരുന്നു. എന്നാൽ പിതാവിന് അസുഖം വന്നതിനെത്തുടർന്ന് അടിയന്തിരമായി ആശുപത്രിയിൽ പോകേണ്ടി വന്നതിനാൽ വിവാഹ ദിവസം രാവിലെ കുറച്ച് വൈകിയേ അമ്പലത്തിൽ എത്തിച്ചേരാൻ കഴിയൂ എന്ന് യുവാവ് പിന്നീട് അറിയിച്ചു. വിവാഹ ദിവസം
നാട്ടിൽ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ട വധുവും വീട്ടുകാരും വഴിക്ക് പലവട്ടം വരനുമായി ഫോൺ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.എങ്കിലും എല്ലാവരും കൃത്യ സമയത്തിന് മുമ്പുതന്നെ അമ്പലത്തിലെത്തി വരനെയും കാത്തിരുന്നു.
നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും വരനെ കാണാനോ ബന്ധപ്പെടാനോ കഴിയാതെ വന്നതിനെത്തുടർന്നാണ് യുവാവിന്റെ സ്വദേശമെന്ന് ധരിപ്പിച്ചിരുന്ന കേളകത്ത് എത്തിയതും പൊലീസ് സഹായം തേടിയതും.
യുവാവിനെ തിരിച്ചറിഞ്ഞു
യുവതിയുടെ കൈവശമുണ്ടായിരുന്ന യുവാവിന്റെ ഫോട്ടോ കൈമാറിയതിന് പിന്നാലെ കേളകം പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് തൊണ്ടിയിൽ സ്വദേശിയാണെന്ന് കണ്ടെത്തിയത്.തുടർന്നുള്ള അന്വേഷണത്തിൽ യുവാവ് ബാംഗ്ലൂരിൽ കുടുംബസമേതം താമസിക്കുകയാണെന്നും കണ്ടെത്തി.
നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയും ചെറുപ്പക്കാരനും തമ്മിൽ അടുപ്പത്തിലായത് രണ്ട് വർഷം മുമ്പാണ്. വിവാഹബന്ധം വേർപെട്ട് കഴിഞ്ഞ യുവതിയോട് താനും വിവാഹബന്ധം വേർപെടുത്തിയതാണെന്ന് പറഞ്ഞ് തുടങ്ങിയ സൗഹൃദമാണ് ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനത്തിലെത്തിയത്.വ്യത്യസ്ത വിഭാഗങ്ങളിലുള്ളവരായതിനാൽ വീട്ടുകാരിൽ നിന്നും ശക്തമായ എതിർപ്പുണ്ടാകുമെന്ന് പറഞ്ഞാണ് യുവാവ് അമ്പലത്തിൽ വച്ച് വിവാഹം നടത്താമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതു വിശ്വസിച്ചാണ് യുവതി ബന്ധുക്കളോടൊപ്പം കൊട്ടിയൂരിൽ എത്തിയത്
എന്നാണ് ലഭ്യമായ വിവരം. അതെ സമയം സംഭവത്തിൽ പരാതി നൽകാതെ യുവതിയും ബന്ധുക്കളും നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |