തൃശൂർ: ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എക്‌സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എം. മജുവിന് സ്ഥലം മാറ്റം. തിരുവനന്തപുരം മിലിട്ടറി കാന്റീനിലേക്ക് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു. പകരം കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസിലെ അസി. കമ്മിഷണർ എം. സുഗുണൻ അന്വേഷണം ഏറ്റെടുക്കും. എന്നാൽ എന്ന് ചുമതലയേൽക്കും എന്ന് വ്യക്തമല്ല. കേസിൽ പ്രതി ചേർക്കപ്പെട്ട തൃപ്പൂണിത്തുറ സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ നാരായണദാസിനെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് സ്ഥലംമാറ്റം. അതിനിടെ നാരായണദാസ് ഇന്നലെ എക്‌സൈസിനു മുമ്പിൽ ഹാജരായില്ല. രാവിലെ 11ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.
ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് നാരായണദാസ്. ഇയാളാണ് ഇന്റർനെറ്റ് കാളിലൂടെ ഷീലയുടെ ബാഗിലും സ്‌കൂട്ടറിലും എൽ.എസ്.ഡി സ്റ്റാമ്പുണ്ടെന്ന് ഇരിങ്ങാലക്കുട എക്‌സൈസിൽ വിവരം നൽകിയത്. മറ്റാർക്കോ വേണ്ടി നാരായണദാസ് ഷീലയെ കുടുക്കിയതാണെന്നാണ് വിവരം. ഇയാളെ അറസ്റ്റ് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
ബാലികയെ തട്ടിക്കൊണ്ടുപോയ
കേസ്: കുറ്റപത്രം സമർപ്പിച്ചു
കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവർക്കെതിരെയാണ് കൊട്ടാരക്കര അഡിഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾ 2021 മുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം തട്ടാനുള്ള ആലോചനകൾ തുടങ്ങിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനുമുമ്പ് നാലു കുട്ടികളുടെ പിന്നാലെ സഞ്ചരിച്ചു. ബാങ്കുകളിലും സ്വകാര്യ വ്യക്തികളിൽ നിന്നും വാങ്ങിയതടക്കം പ്രതികൾക്ക് അഞ്ചു കോടിയിലേറെ രൂപയുടെ കടമുണ്ട്. സ്വകാര്യ വ്യക്തിക്ക് നൽകാനും മാസ അടവുകൾക്കുമായി 10 ലക്ഷം രൂപ പെട്ടെന്ന് വേണ്ടിവന്നു. ഈ തുകയ്ക്കുവേണ്ടിയാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |