ന്യൂഡൽഹി : മൂന്നിരട്ടി തുക ക്വാട്ട് ചെയ്യുന്നവർക്ക് കരാർ നൽകുന്ന പ്രവണത കേരളത്തിൽ മാത്രമേ കാണാൻ കഴിയൂവെന്ന് സുപ്രീം കോടതി നിരീക്ഷണം. കണ്ണൂരിലെ പുതിയ കോടതി സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കുറഞ്ഞ തുകയ്ക്ക് ക്വട്ടേഷൻ നൽകിയത് അവഗണിച്ച് ഉയർന്ന തുക ക്വാട്ട് ചെയ്ത ഊരാളുങ്കൽ സഹകരണ സൊസൈറ്റിക്ക് ഹൈക്കോടതി നിർമ്മാണ അനുമതി നൽകിയതിനെ ചോദ്യം ചെയ്ത് നിർമാൺ കൺസ്ട്രക്ഷൻസിന്റെ ഉടമ എ.എം. മുഹമ്മദ് അലി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
82 ശതമാനം ഓഹരിയും സംസ്ഥാന സർക്കാരിന്റെ പക്കലാണെന്ന് ഊരാളുങ്കൽ സൊസൈറ്റി കോടതിയെ അറിയിച്ചു. ഇക്കാര്യം സർക്കാർ നേരത്തേസമർപ്പിച്ച സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു. മൂന്നിരട്ടി തുക ക്വാട്ട് ചെയ്തെന്ന വാദവും ഊരാളുങ്കൽ തള്ളി. കണ്ണൂരിലെ 116 വർഷം പഴക്കമുള്ള പഴയ കോടതി കെട്ടിടം പൊളിച്ചുനീക്കുന്ന ജോലി ആരംഭിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് തടഞ്ഞെന്ന കരാർ കമ്പനിയുടെ വാദം സർക്കാർ അഭിഭാഷകൻ അംഗീകരിച്ചില്ല. കോടതി കെട്ടിട നിർമ്മാണമായതിനാൽ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനില്ലെന്ന് വ്യക്തമാക്കിയ കോടതി, മാർച്ച് 12ന് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |