തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവർഷമായി 18 വയസ് തികഞ്ഞ 70 ശതമാനം പേരും വോട്ടർ പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവജനങ്ങളെ ആകർഷിക്കാൻ കർമ്മ പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബോധവത്കരണത്തിലൂടെ ഉൾപ്പെടെ 10- 25% പേരെയെങ്കിലും പുതിയതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയോഗിച്ചു. കേരളകൗമുദി റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കർമ്മ പദ്ധതി സംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം.കൗൾ നിർദ്ദേശം നൽകി. കന്നിവോട്ടർമാരെ ആകർഷിക്കാനുള്ള ബോധവത്കരണ പരിപാടികൾക്ക് ചലച്ചിത്രതാരം ടൊവീനോ തോമസും ഗായിക നഞ്ചമ്മയും രംഗത്തിറങ്ങും. ഹയർ സെക്കൻഡറി സ്കൂളുകളിലേയും കോളേജുകളിലേയും ഇലക്ടറൽ ലിറ്ററൽ ക്ലബ് മുഖേന അർഹരായവരെ കണ്ടെത്തി ഉൾപ്പെടുത്തും. താലൂക്കുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടുവണ്ടി എത്തി ബോധവത്കരണവും വോട്ടു ചെയ്യേണ്ടവിധവും പഠിപ്പിക്കും.
തെരുവുനാടകങ്ങളും ഫ്ലാഷ് മോബുകളും സംഘടിപ്പിക്കും.
സംസ്ഥാനത്ത് 18,19 വയസുള്ളവർ പത്ത് ലക്ഷത്തിലേറെയാണ്. എന്നാൽ, വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ളവർ 2,88,533 പേർ മാത്രം. മുൻകാലങ്ങളിൽ പേരു ചേർക്കാൻ യുവജനങ്ങൾ അതീവ താത്പര്യം കാട്ടിയിരുന്നെങ്കിലും ഇപ്പോൾ അതുണ്ടാകുന്നില്ല. ഇതുകൂടി കണക്കിലെടുത്താണ് കർമ്മ പദ്ധതി തയ്യാറാക്കിയത്.
13, 14 തീയതികളിൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ സംസ്ഥാനത്ത് എത്തുന്നുണ്ട്. 14ന് തിരുവനന്തപുരത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരായ കളക്ടർമാർ യോഗം ചേരും. കന്നിവോട്ടർമാരെ ചേർക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ അവലോകനവും അന്ന് നടക്കും.
വോട്ടർ പട്ടികയിൽ
പേരു ചേർക്കാൻ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായി വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരമുണ്ട്. www.ceo.kerala.gov.in എന്ന വെബ് സൈറ്റിൽ ഇതിനുള്ള സൗകര്യമുണ്ട്. പ്രായം തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ അപ്‌ലോഡ് ചെയ്യണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |