കൊച്ചി: തൃപ്പൂണിത്തുറ ചൂരനാട് ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. 16 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലു പേരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സമീപത്തെ 25 വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുതിയ കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽ നിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. സംഭവസ്ഥലത്ത് പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന് അടിയിൽ ഇനിയും സ്ഫോടകവസ്തുക്കൾ ഉണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 300 മീറ്റർ അകലെ വരെ പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായി. പടക്കക്കട പൂർണമായും തകർന്നു. രണ്ട് വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. സമീപത്തെ കടകളിലേക്കും തീ പടർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |