കൊച്ചി: തൃപ്പൂണിത്തുറയിലുണ്ടായ പടക്ക സ്ഫോടനത്തിൽ കേസെടുത്ത് പൊലീസ്. സംഭവത്തിൽ പുതിയകാവ് അമ്പലകമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മനപ്പൂർവം അല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അമ്പലകമ്മിറ്റിയിലെ മറ്റ് ഭാരവാഹികൾ ഒളിവിലാണ്. പുതിയ കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്.
വെടിക്കെട്ട് നടത്താൻ കരാറെടുത്ത കരാറുകാരൻ ഉൾപ്പെടെ ചികിത്സയിലായതിനാൽ ഇവരിൽ നിന്നും വിവരങ്ങൾ തേടാനായിട്ടില്ല. പുതിയകാവ് ക്ഷേത്ര ഉത്സവ നടത്തിപ്പുകാരായ വടക്കുംപുറം കരയോഗത്തിലേയും തെക്കുംപുറം കരയോഗത്തിലേയും അമ്പല കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തൃപ്പൂണിത്തുറയിൽ സ്ഫോടനത്തിന് കാരണമായ പടക്കം സംഭരിച്ചത് നിയമവിരുദ്ധമായാണെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചിരുന്നു. കരിമരുന്നിറക്കാൻ അപേക്ഷ പോലും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനുമതിയില്ലാതെയാണ് പടക്കം സംഭരിച്ചതെന്നും വെടിക്കെട്ട് നടത്താൻ അനുമതി നൽകിയിരുന്നില്ലെന്നും പൊലീസും അഗ്നിശമന സേനയും വ്യക്തമാക്കി.
ഇന്ന് രാവിലെ 10.30 ആയിരുന്നു സ്ഫോടനം നടന്നത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് അപകടത്തിൽ മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽ നിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സമീപത്തെ 25 വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അതേസമയം, പുതിയകാവ് ക്ഷേത്രത്തിൽ ഇന്നലെ തെക്കുംപുറം വിഭാഗം വെടിക്കെട്ട് നടത്തിയതും അനുമതി ഇല്ലാതെയായിരുന്നു. ഇതിന് പിന്നാലെ തെക്കുംപുറം എൻ എസ് എസ് കരയോഗം ഭാരവാഹികൾക്കെതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. ഇന്ന് വെെകുന്നേരം വടക്കുംപുറം കരയോഗത്തിന്റെ വെടിക്കെട്ടായിരുന്നു നടത്താനിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |