വയനാട്: പിതാവിന്റെ മരണത്തിൽ വൈകാരിക പ്രതികരണവുമായി മാനന്തവാടിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അജീഷിന്റെ മകൾ. തന്റെ അച്ഛന്റെ ഗതി ആർക്കും ഇനി ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സന്ദർശനത്തിനിടെ മകൾ പറഞ്ഞു.
'കഴിഞ്ഞപ്രാവശ്യം പ്രദേശത്ത് കടുവയിറങ്ങി. 27 ദിവസം പിന്നിട്ടിട്ടും കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയില്ല. ഡാഡിയുടെ ട്രാക്‌ടറിലാണ് കടുവയെ പിടികൂടാൻ ആവശ്യമായ സാധനങ്ങൾ എത്തിച്ചത്. ഇതിനെല്ലാം സഹായിച്ചിട്ടും എന്തുകൊണ്ട് ഡാഡിക്ക് ഇങ്ങനെ സംഭവിച്ചു? വയനാട് ഉള്ളവർ എല്ലാവരും അനുഭവിക്കുന്ന കാര്യമാണിത്. വയനാട് ഉള്ള ഏറെയും ജനങ്ങളെ ആന, പുലി, കടുവ, കാട്ടുപോത്ത്, പന്നി, എലി എല്ലാം ശല്യം ചെയ്യുന്നുണ്ട്.
എന്റെ ഡാഡി നെൽകർഷകനാണ്. ഡാഡി കഴിഞ്ഞവർഷം പയർ വിതച്ചതിൽ പകുതിയോളം പക്ഷി കൊത്തിക്കൊണ്ട് പോയി. എന്റെ ഡാഡിക്ക് സംഭവിച്ചത് വയനാട്ടിലെ ഒരു മനുഷ്യർക്കും ഇനി സംഭവിക്കാൻ പാടില്ല. ഞാൻ കരഞ്ഞതിന്റെയത്ര ഒരു കുട്ടിയും ഇനി കരയാൻ പാടില്ല. വയനാട്ടിലെ മുക്കാലോളം ജനങ്ങൾ കടുവയുടെയും ആനയുടെയും ആക്രമണത്തിൽ മരിക്കുന്നുണ്ട്. ഇതുവരെ ഇതിനൊരു പോംവഴി വയനാട്ടിൽ വന്നിട്ടില്ല. എന്റെ ഡാഡി ഓടിയിട്ടും എത്താൻ പറ്റാഞ്ഞിട്ടല്ലേ ഇങ്ങനെ സംഭവിച്ചത്. ഇങ്ങനെ ഒരു കാര്യം വയനാട്ടിൽ നടക്കില്ലെന്ന് എനിക്ക് വാക്ക് തരണം. കാട്ടിൽ ഭക്ഷണവും വെള്ളവും ഉണ്ടെങ്കിലും കാട്ടാന എന്തുകൊണ്ട് നാട്ടിൽ വരുന്നു'- അജീഷിന്റെ മകൾ ചോദിച്ചു.
കഴിഞ്ഞ ശനിയാഴ്‌ചയാണ് ട്രാക്ടർ ഡ്രൈവറായ ചാലിഗദ്ദ പടമല പനച്ചിയിൽ അജീഷ് കുമാർ (അജി) കൊല്ലപ്പെട്ടത്. രാവിലെ ഏഴു മണി കഴിഞ്ഞ് ജോലിക്കാരെ വിളിക്കാന്‍ റോഡിലേക്ക് ഇറങ്ങിയതായിരുന്നു അജീഷ്. ചീറിയടുത്ത ആനയെ കണ്ട് അജീഷും റോഡിലുണ്ടായിരുന്ന മറ്റുള്ളവരും ജീവനും കൊണ്ട് ഓടി. ആന പിന്തുടര്‍ന്നതോടെ സുഹൃത്ത് കണ്ടത്തില്‍ ജോമോന്റെ വീട്ടുവളപ്പിലേക്ക് അജീഷും കൂടെയുണ്ടായിരുന്ന സഞ്ജുവും ഗേറ്റ് ചാടിക്കടന്നു. ഓടാന്‍ ശ്രമിക്കവേ, നിലത്തുവീണ അജീഷിനെ ഗേറ്റ് തകര്‍ത്ത് കയറിയ ആന എടുത്ത് എറിഞ്ഞ് ചവിട്ടി അരയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |