തിരുവനന്തപുരം: പച്ചക്കറിയുടെയും പലവ്യഞ്ജന സാധനങ്ങളുടെയും വില അനുദിനം വർദ്ധിച്ചതോടെ ജീവിക്കാൻ പാടുപെടുകയാണ് മലയാളി.
വെളുത്തുള്ളിയും ജീരകവും പയറും മാത്രമല്ല, കാരറ്റും വെള്ളരിയും വെണ്ടയുമെല്ലാം തൊട്ടാൽ പൊള്ളുന്ന നിലയിലായി. സപ്ലൈകോ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും പലവ്യഞ്ജന സാധനങ്ങൾ കുറഞ്ഞതോടെ കൂടിയ വിലയ്‌ക്ക് വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങൾ. വിപണി ഇടപെടലിന് പണം ഇല്ലാതെ വന്നതോടെ പൊതുവിപണിയിൽ വിലകുതിച്ചു കയറുകയാണ്.
മാസങ്ങൾക്കു മുൻപ് 80 രൂപ മാത്രമുണ്ടായിരുന്ന വെളുത്തുള്ളിക്കിപ്പോൾ 500 രൂപയിലധികമാണ്. ജീരകത്തിന്റെ വില 800 പിന്നിട്ടു. രണ്ടുമാസം മുൻപ് 150 രൂപയായിരുന്നു വില. സപ്ലൈകോയിൽ 130 രൂപയായിരുന്നു ഉണ്ടായിരുന്നത്. ഇവയടക്കം മിക്ക സാധനങ്ങളും മാവേലിസ്റ്റോറുകളിൽ കിട്ടാക്കനിയായിട്ട് കാലമേറെയായി.
സാമ്പാർ പരിപ്പിന് 140, വെള്ളക്കടലയ്ക്ക് 210, പയർ 160 എന്നിങ്ങനെയാണ് ഇപ്പോൾ വില. 60 രൂപ വിലയുണ്ടായിരുന്ന കടുകിന് 120 കൊടുക്കണം. 80 രൂപ വിലയുണ്ടായിരുന്ന ഉലുവയ്ക്കിപ്പോൾ 150 രൂപയായി. ഉപ്പിനും പഞ്ചസാരയ്ക്കും മാത്രമല്ല, സോപ്പിനും വെളിച്ചെണ്ണയ്ക്കുമെല്ലാം വിലകൂടി.
പച്ചക്കറിയിൽ വെണ്ട, മാങ്ങ, കാരറ്റ് എന്നിവയ്ക്കാണ് ഏറ്റവുമധികം വിലകൂടിയത്. ഒരു മാസം മുൻപ് കിലോയ്‌ക്ക് 29 രൂപയ്ക്ക് ലഭിച്ചിരുന്ന വെണ്ട ഇപ്പോൾ 65 രൂപയായി. 95 രൂപ വിലയുണ്ടായിരുന്ന മാങ്ങയ്ക്ക് 135 രൂപ വിലയുണ്ട്. കാരറ്റിന് 69 രൂപയിൽ നിന്ന് 82 രൂപയായി. പഴങ്ങൾക്കും വില കൂടിയിട്ടുണ്ട്. 42 രൂപ വിലയുണ്ടായിരുന്ന ഏത്തൻ 60 രൂപയായി. 28 രൂപ വിലയുണ്ടായിരുന്ന പാളയം തോടന് 38 രൂപ വരെ വിലയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |