കൊല്ലം: തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് മണലെടുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്ന് കെ.എം.എം.എൽ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞുകൂടിയ മണൽ നീക്കംചെയ്യാൻ ആരംഭിച്ചതിന് ശേഷവും സി.എം.ആർ.എല്ലിൽ നിന്നും ടൺകണക്കിന് സിന്തറ്റിക്ക് റൂട്ടൈൽ (ബനിഫിഷ്യേറ്റഡ് ഇൽമനൈറ്റ്) വാങ്ങിയെന്നാണ് വ്യാജപ്രചരണം. എന്നാൽ തോട്ടപ്പള്ളിയിൽ നിന്നും മണൽ നീക്കം ചെയ്യാൻ 2019ൽ ഗവൺമെന്റ് ഉത്തരിവിറങ്ങിയെങ്കിലും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് 2020 മെയിലാണ് കെ.എം.എം.എൽ മണൽ എടുക്കാൻ തുടങ്ങിയത്. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റേയും ഐ.ഐ.ടി മദ്രാസിന്റേയും പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറിറ്റി തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ നിർദേശം നൽകിയത്.
തോട്ടപ്പള്ളിയിൽ നിന്നും ലഭിക്കുന്ന 15 ശതമാനം മിനറൽ അടങ്ങിയ മണലിന്റെ പകുതി കെ.എം.എം.എല്ലും ബാക്കി ഐ.ആർ.ഇ.എല്ലുമാണ് സംസ്കരിക്കുന്നത്. 15 ശതമാനം ഇൽമനൈറ്റ് അടങ്ങിയ മണലാണ് തോട്ടപ്പള്ളിയിൽ നിന്നും ലഭിക്കുന്നത്. തോട്ടപ്പള്ളിയിൽ നിന്ന് കൊണ്ടുവരുന്ന മണൽ കെ.എം.എം.എല്ലിൽ എത്തിച്ച് മിനറലുകൾ വേർതിരിച്ച് ഇൽമനൈറ്റ് കമ്പനിയുടെ ഉൽപാദനപ്രക്രിയയ്ക്കായി ഉപയോഗിക്കും. ഐ.ആർ.ഇ.എല്ലിൽ വേർതിരിക്കുന്ന ഇൽമനൈറ്റും കെ.എം.എം.എൽ ശേഖരിക്കുന്നുണ്ട്. ഇതിനായി ഇരു കമ്പനികളും തമ്മിൽ ഇൽമനൈറ്റ് പൂർണ്ണമായും കെ.എം.എം.എല്ലിന് മാത്രമേ നൽകാവുയെന്ന ധാരണാപത്രവും ഒപ്പിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽ വേയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കിയതും കൂടുതൽ വീതിയിൽ പൊഴിമുറിച്ചതും കുട്ടനാട് മേഖലകളിലെ പ്രളയഭീതി ഇല്ലാതാക്കിയെന്നും റവന്യു അധികൃതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
തോട്ടപ്പള്ളിയിൽ നിന്നും മണൽവാരൽ തുടങ്ങിയ 2020ന് ശേഷം നാളിതുവരെ പുറത്തു നിന്നും ബനിഫിഷ്യേറ്റഡ് ഇൽമനൈറ്റ് (ബി.ഐ) കെ.എം.എം.എൽ വാങ്ങിയിട്ടില്ല. അതിന് മുൻപ് 2019വരെ ടൈറ്റാനിയം ഡയോക്‌സൈഡ് ഉൽപാദനത്തിന് കമ്പനിയിലെ ബി.ഐ തികയാതെ വരുമ്പോൾ ഉൽപാദനം സുഗമമായി നടക്കാൻ സി.എം.ആർ.എല്ലിൽ നിന്നും തമിഴ്‌നാട്ടിലെ സ്വകാര്യ സ്ഥാപനമായ ഡി.സി.ഡബ്ലിയു.എല്ലിൽ നിന്നും ബി.ഐ വാങ്ങുമായിരുന്നു. സുതാര്യമായ ടെണ്ടറിലൂടെയായിരുന്നു ഈ ഇടപാടുകൾ.
കെ.എം.എം.എൽ നിലവിൽ സി.എം.ആർ.എല്ലിന് എന്നല്ല ഒരു കമ്പനിക്കും ഇൽമനൈറ്റ് വിൽക്കുന്നില്ല. ടൈററ്റാനിയം ഡയോക്‌സൈഡ് ഉൽപാദനത്തിന് കമ്പനിയിൽ വേർതിരിച്ചെടുക്കുന്ന ഇൽമനൈറ്റിനേക്കാൾ കൂടുതലായി ഇൽമനൈറ്റ് ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഐ.ആർ.ഇ.എല്ലിൽ നിന്നാണ് വാങ്ങുന്നത്. ധാതുമണൽ വിൽപന നടത്തിയെന്ന പ്രചരണവും വാസ്തവവിരുദ്ധമാണ്. ധാതുമണലിൽ നിന്നും ഇൽമനൈറ്റ് ഉൾപ്പടെയുള്ള മിനറലുകൾ വേർതിരിക്കാനുള്ള നിയമപരമായ അധികാരം പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആർ.ഇ.എല്ലിനും കെ.എം.എം.എല്ലിനും മാത്രമാണുള്ളത്.
തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന കെ.എം.എം.എൽ സംസ്ഥാന സർക്കാരിന് ലാഭവിഹിതവും നൽകുന്നു. ഇത്തരത്തിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന കെ.എം.എം.എല്ലിനെ തകർക്കാനും പൊതുസമൂഹത്തിനു മുന്നിൽ താറടിക്കാനുമാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഇതിനു പിന്നിൽ ഗൂഢലക്ഷ്യം ഉണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |