SignIn
Kerala Kaumudi Online
Saturday, 27 July 2024 10.00 AM IST

'മാസപ്പടിയിൽ യഥാർത്ഥ കുറ്റവാളി മുഖ്യമന്ത്രി'; 2016 മുതൽ വീണയുടെ അക്കൗണ്ടിലേയ്ക്ക് സിഎംആർഎല്ലിൽ നിന്ന് പണമെത്തിയെന്ന് മാത്യു കുഴൽനാടൻ

mathew-kuzhalnadan

തിരുവനന്തപുരം: എഴുതിക്കൊടുത്ത അഴിമതി ആരോപണം ബഡ്ജറ്റിന്റെ പൊതുചർച്ചയ്ക്കിടെ സഭയിൽ ഉന്നയിക്കാനുള്ള ശ്രമം സ്പീക്കർ തടഞ്ഞതിൽ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഒരു അംഗത്തിന്റെ അവകാശം നിഷേധിക്കുകയാണ് സ്‌പീക്കർ കഴിഞ്ഞദിവസം സഭയിൽ ചെയ്തതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. ജനാധിപത്യം കശാപ്പുചെയ്ത് വീണ്ടും മുഖ്യമന്ത്രിക്ക് പരിച തീർക്കുന്നതിനുവേണ്ടി സ്‌പീ‌ക്കർ തന്റെ നില വിട്ട് പെരുമാറിയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു മാത്യു കുഴൽനാടന്റെ വിമർശനം.

വീണാ വിജയനോ എക്‌സാലോജിക് കമ്പനിയോ ഒരു സേവനവും നൽകാതെയാണ് പണം സ്വീകരിച്ചതെന്ന് ഇന്ററിം സെറ്റിൽമെന്റ് ബോർഡും രജിസ്ട്രാർ ഒഫ് കമ്പനീസും ഇപ്പോൾ എസ് എഫ് ഐ ഒയും അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതാരും നിഷേധിക്കുന്നില്ല. സിപിഎമ്മും ഇത് നിഷേധിക്കുന്നില്ല. അഴിമതിയാണ് ഇതിലെ ഏറ്റവും വലിയ പ്രശ്‌നം.

'ഇത്രയുംകാലം മാസപ്പടി വിവാദത്തിൽ മാദ്ധ്യമങ്ങളും പൊതുജനവും പ്രതികൂട്ടിൽ നിർത്തിയത് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെയായിരുന്നു. എന്നാൽ ഇതിലെ യഥാ‌ർത്ഥ കുറ്റവാളി മുഖ്യമന്ത്രി തന്നെയാണ്. സിഎംആർഎൽ എന്ന കമ്പനിയുടെ മുഖ്യ വരുമാനം കരിമണൽ ആണ്. 2004ൽ നാല് ലീസുകൾ സിഎംആർഎല്ലിന് സർക്കാർ നൽകി. ഇന്ന് ആയിരം കോടിയിലേറെ മൂല്യമുള്ള നാല് ലീസുകളാണിത്. എന്നാൽ പൊതുസമൂഹത്തിന്റെ ഉത്തമതാത്‌പര്യങ്ങൾക്ക് വിരുദ്ധമാണ് ലീസ് എന്നതിനാൽ പത്തുദിവസത്തിനുപിന്നാലെ ഇതിന്റെ തുടർനടപടികൾ അന്നത്തെ സർക്കാർ മരവിപ്പിച്ചു. പിന്നീട് ആ ലീസ് പ്രവർത്തനരഹിതമായിരുന്നു. ഈ ലീസ് തിരിച്ചുപിടിക്കാൻ അന്നുമുതൽ സിഎംആർഎൽ ശ്രമിച്ചിരുന്നു.

പിന്നീടുവന്ന സർക്കാരുകൾ സ്വകാര്യവ്യക്തികൾക്ക് ലീസ് നൽകില്ലെന്ന നിലപാട് സ്വീകരിച്ചു. എകെ ആന്റണി സർക്കാരിന്റെയും അച്യുതാനന്ദൻ സർക്കാരിന്റെയും നിലപാട് അതായിരുന്നു. പൊതുമേഖലയിൽ അല്ലാതെ സ്വകാര്യ വ്യക്തികൾ കരിമണൽ ഖനനത്തിൽ പ്രവേശിക്കാൻ സർക്കാർ അനുവദിക്കില്ലെന്ന നയം അച്യുതാനന്ദൻ സർക്കാർ സ്വീകരിച്ചു.

ഇതിനിടെ ലീസ് ക്യാൻസർ ചെയ്തതിനെതിരെ സിഎംആർഎൽ ദേശീയ മൈൻസ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ സിഎംആർഎല്ലിന്റെ ആവശ്യം പുനഃപരിശോധിക്കാൻ നിർദേശം നൽകി. പരിശോധനയ്ക്ക് ശേഷവും അനുകൂലതീരുമാനം കൈകൊണ്ടില്ല. തുടർന്ന് സിഎംആർഎൽ ഹൈക്കോടതിയെ സമീപിക്കുകയും അവർക്കനുകൂലമായ ഉത്തരവ് ഉണ്ടാവുകയും ചെയ്തു. അപ്പോഴും സർക്കാർ ലീസ് അനുവദിക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയെങ്കിലും സിഎംആർഎല്ലിന് അനുകൂലമായിരുന്നു നടപടി. പിന്നീട് സംസ്ഥാനം അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു അത്. സിഎംആർഎല്ലിന് ലീസ് അനുവദിക്കാതെ അവസാനംവരെയും അന്നത്തെ സർക്കാർ സുപ്രീം കോടതിയിൽ പോരാടി.

2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നു. ഇതിനുപിന്നാലെ 20- 12- 2016 മുതൽ വീണയ്ക്ക് മാസാമാസം അഞ്ചുലക്ഷം രൂപ സിഎംആർഎൽ നൽകുകയാണ്. ലീസ് തിരിച്ചുപിടിക്കുകയെന്നാണ് സിഎംആർഎല്ലിന്റെ ലക്ഷ്യം. അന്നത്തെ പിണറായി വിജയൻ സർക്കാരിനുമുന്നിലും ലീസ് അനുവദിക്കാൻ സിഎംആർഎൽ അപേക്ഷ നൽകിയിരുന്നു. 02-03-2017 മുതൽ അഞ്ചുലക്ഷം കൂടാതെ മൂന്ന് ലക്ഷം രൂപ വീതം വീണ്ടും സിഎംആർഎൽ നൽകി. വൻ തുകയ്ക്ക് കരിമണൽ പാട്ടത്തിന് സിഎംആർഎല്ലിന് സർക്കാർ അനുമതി നൽകി. പൊതുമേഖലയിൽ മാത്രമേ കരിമണൽ ഖനനം അനുവദിക്കുകയുള്ളൂവെന്ന് പറയുമ്പോഴും സിഎംആർഎല്ലിന് വേണ്ടി ഒരുവരി വാചകം സർക്കാർ എഴുതിച്ചേർത്തു.

സിഎംആർഎല്ലിന് ഖനനാനുമതി നൽകാൻ പിണറായി സർക്കാർ വ്യവസായ നയം മാറ്റി. മുഖ്യമന്ത്രിയുടെ മറുപടിക്ക് വേണ്ടിയാണ് വിഷയം സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചത്. സിഎംആർഎൽ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തി. സാധാരണഗതിയിൽ മുഖ്യമന്ത്രി തന്റെ വകുപ്പിന് കീഴിൽ ഉള്ളതല്ലാത്ത ഒരു ഫയൽ വിളിച്ച് വരുത്തി പരിശോധിക്കണമെന്നുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണമുണ്ടായിരിക്കണം. ലീസ് നഷ്ടപ്പെടാതെ നോക്കാൻ മുഖ്യമന്ത്രി പരിശ്രമം നടത്തി. സിഎംആർഎല്ലിന് ഖനനാനുമതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെട്ടു'- മാത്യു കുഴൽനാടൻ ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MATHEW KUZHALNADAN MLA, SPEAKER, ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.