സുൽത്താൻ ബത്തേരി : ബീനാച്ചി എസ്റ്റേറ്റിന്റെ ഇരുഭാഗത്തെയും ജനവാസ പ്രദേശങ്ങളിൽ ഇന്നലെ കാട്ടുപോത്തിന്റെയും കടുവയുടെയും വിളയാട്ടമായിരുന്നു. സുൽത്താൻ ബത്തേരി നഗരസഭയിൽ വരുന്ന പൂതിക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്നലെ ഉച്ചയോടെയാണ് കാട്ടുപോത്തുകളെ ചെക്ക് ഡാം ഭാഗത്ത് കണ്ടത്. ആറ് കാട്ടുപോത്തുകളാണ് ഉണ്ടായിരുന്നത്. ജനങ്ങൾ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് ജീവനക്കാരെത്തി തുരത്തിയെങ്കിലും വൈകിട്ടോടെ വീണ്ടുമെത്തി. പിന്നീട് പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ നിലയുറപ്പിക്കുകയായിരുന്നു.
വനംവകുപ്പ് ജീവനക്കാരും പ്രദേശവാസികളും ചേർന്ന് തെരച്ചിൽ നടത്തി. രാത്രിയോടെ കാട്ടുപോത്തുകൾ വനത്തിലേക്ക് കടന്നതായാണ് നിഗമനം.
നമ്പീശൻകവലയിലാണ് നാട്ടുകാർ കടുവയെ കണ്ടത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അരിവയൽ ആവയൽ റോഡ് മുറിച്ചുകടന്ന് ജയ എസ്റ്റേറ്റ് ഭാഗത്തേക്ക് പോകുന്ന കടുവയെയാണ് കണ്ടത്. നമ്പീശൻകവല ഉഷസ് ഹൗസിൽ മുരളീധരൻപിള്ള മുറ്റത്ത് ചെടികൾക്ക് വെള്ളം നനയ്ക്കുകയായിരുന്നു. ഈ സമയം നായകളുടെ കുര കേട്ട് നോക്കിയപ്പോഴാണ് കടുവ റോഡ് മുറിച്ച് കടന്ന് എസ്റ്റേറ്റ് ഭാഗത്തേക്ക് പോകുന്നത് കണ്ടത്. സംഭവമറിഞ്ഞ് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.
കടുവയിൽ നിന്ന് രക്ഷപ്പെട്ട്
കാൽനട യാത്രക്കാരി
അതിനിടെ, പടമല പനച്ചിയിൽ അജീഷിനെ ആന കൊലപ്പെടുത്തിയ ഭാഗത്ത് കടുവയുമിറങ്ങി. കടുവയുടെ മുന്നിൽ നിന്നു കാൽനട യാത്രക്കാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ 6 .30 ഓടെ പള്ളിയിലേക്ക് നടന്നുപോവുകയായിരുന്ന വെള്ളമറ്റത്തിൽ ലിസിയാണ് കടുവയുടെ മുമ്പിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്.
റോഡരികിലെ തോട്ടത്തിൽ നിന്നും അലർച്ച കേട്ടതോടെ ആനയുടെ ശബ്ദമാണെന്ന് കരുതി ലിസി തൊട്ടടുത്ത വീട്ടുകാരനോട് വിവരം അറിയിക്കുകയായിരുന്നു. ശബ്ദം അടുത്തടുത്തേക്ക് കേൾക്കാൻ തുടങ്ങിയതോടെ ലിസി അൽപ്പം ദൂരത്തേക്ക് ഓടി. ലിസി നടന്നുനീങ്ങി സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കടുവ റോഡിനെതിർവശത്തെ തോട്ടത്തിലേക്ക് ഓടിക്കയറിയത്. പള്ളിയിലെ സിസി.ടി.വിയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |