തിരുവനന്തപുരം: നവകേരള സദസിന്റെ തുടർച്ചയായി സർക്കാർ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടി 18 മുതൽ മാർച്ച് 3വരെ നടക്കും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, കണ്ണൂർ, ആലപ്പുഴ എന്നീ ജില്ലകളിലാണ് പരിപാടി. പങ്കെടുക്കുന്നവർക്ക് ഒരു മിനിട്ട് സംസാരിക്കാനാണ് അനുവാദം. സംസാരിക്കാൻ കഴിയാത്തവർക്ക് കാര്യങ്ങൾ എഴുതി നൽകാം. ഇത് ഒരു പേജിൽ കവിയരുതെന്നും നിർദ്ദേശമുണ്ട്.
രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാകും പരിപാടികൾ. 18ന് കോഴിക്കോട്ട് വിദ്യാർത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദത്തോടെയാണു തുടക്കം. യുവാക്കൾ, വനിതകൾ, സാംസ്‌കാരിക പ്രവർത്തകർ, ആദിവാസി ദളിത് വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, പെൻഷണേഴ്സ് / വൃദ്ധർ, വിവിധ തൊഴിൽ മേഖലയിലുള്ളവർ, കാർഷികമേഖലയിലുള്ളവർ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായാണ് സംവാദം.
20ന് തിരുവനന്തപുരത്ത് യുവാക്കളുമായും സംവദിക്കും. 22ന് എറണാകുളത്ത് വനിതകളുമായും 24ന് കണ്ണൂരിൽ ആദിവാസി ദളിത് വിഭാഗങ്ങളുമായും സംവാദം നടക്കും. 25 ന് തൃശൂരിൽ സാംസ്‌കാരിക പ്രവർത്തകരുമായും 26, 27 തീയതികളില തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുമായും മുതിർന്ന പൗരൻമാരുമായും ആശയവിനിമയം നടത്തും.
29ന് കൊല്ലത്ത് തൊഴിൽ മേഖലയുമായുള്ളവരുമായും മാർച്ച് രണ്ടിന് ആലപ്പുഴയിൽ കാർഷിക മേഖലയിലുള്ളവരുമായും ചർച്ച നടത്തും. മാർച്ച് മൂന്നിനാണ് എറണാകുളത്തെ റസിഡന്റ്സ് അസോസിയേഷനുമായുള്ള സംവാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |